കോഴിക്കോട് താമരശ്ശേരിയിൽ അങ്കണവാടി കേന്ദ്രീകരിച്ച് നടത്തിയ റിപ്പബ്ലിക് ദിനറാലിയെച്ചൊല്ലി സംഘർഷമുണ്ടായി. റാലിയിൽ താമരയുടെ ചിത്രം ഉപയോഗിച്ചതിനെ തുടർന്നുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.

താമരശ്ശേരി: റിപ്പബ്ലിക് ദിന റാലിയിൽ താമരയുടെ ചിത്രമുള്ള പ്ലക്കാർഡുകൾ കയ്യിൽ പിടിച്ച് നിൽക്കുന്ന കുട്ടികളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് റിപ്പബ്ലിക് ദിന റാലിയിൽ ബി ജെ പി രാഷ്ട്രീയം കലർത്തിയെന്ന വിമർശനം ശക്തമായത്. എന്നാൽ, ദേശീയപുഷ്പം എന്ന നിലയിൽ താമരയുടെ ചിത്രം ഉപയോഗിച്ചതിൽ തെറ്റില്ലെന്ന വാദവുമായി ബി ജെ പി പ്രവർത്തകർ എതിർപ്രചരണവും നടത്തി. 

Add Asianetnews as a Preferred SourcegooglePreferred

സംഭവം വിവാദമായതോടെ സാമൂഹ്യക്ഷേമവകുപ്പ് ഉദ്യോഗസ്ഥർ താമരശ്ശേരി തേറ്റാമ്പുറം അങ്കണവാടിയിലെത്തി തെളിവെടുപ്പ് നടത്തി. ഇതിനിടെയാണ് ബി ജെ പി-സി പി എം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. ഉദ്യോഗസ്ഥരോട് പരാതി പറയാനെത്തിയ സി പി എം പ്രവര്‍ത്തകരെ ബി ജെ പി പ്രവര്‍ത്തകർ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ആയുധവുമായെത്തിയ ബി ജെ പി പ്രവർത്തകരെ നാട്ടുകാർ ചേർന്ന് തടഞ്ഞു.

എന്നാൽ തങ്ങൾക്ക് റാലിയുമായി ബന്ധമില്ലെന്ന് അങ്കണവാടി ജീവനക്കാർ പറഞ്ഞു. പതാക ഉയർത്തലിന് ശേഷം പരിപാടികൾ അവസാനിപ്പിച്ചിരുന്നെന്നും റാലി നടന്നപ്പോൾ തങ്ങൾ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും ജീവനക്കാർ വിശദീകരിച്ചു.

ബി ജെ പി സ്വാധീനമേഖലയിൽ പാർട്ടി അനുഭാവികളായ രക്ഷിതാക്കൾ പ്ലക്കാ‍ർഡുകൾ തയ്യാറാക്കി റാലിയിൽ ഉപയോഗിക്കുകയായിരുന്നെന്ന് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.