പൊലീസ് നടപടിയിലാണ് ശിവദാസ് മരിച്ചതെന്നാരോപിച്ചാണ് ബിജെപി ഇന്ന് ഹര്‍ത്താല്‍ നടത്തുന്നത്


പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഇന്ന് ബിജെപി ഹർത്താൽ. ശബരിമലയ്ക്ക് പോയ പന്തളം സ്വദേശി ശിവദാസനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ചാണ് ഹർത്താൽ. ളാഹയ്ക്കടുത്ത് കൊക്കയിൽ നിന്നാണ് ശിവദാസന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ശിവദാസന്‍റെത് അപകട മരണമാണെന്നാണ് പൊലീസ് അറിയിച്ചത്. ഒക്ടോബര്‍ 18 ന് ശബരിമലയിലേക്ക് പോയ ശിവദാസനെ കാണാനില്ലെന്ന് വ്യക്തമാക്കി 25 ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒക്ടോബര്‍ 19 ന് വീട്ടിലേക്ക് വിളിച്ചതിന് ശേഷം പിന്നീട് ഇയാളെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. 

നിലയ്ക്കലില്‍ നടന്ന പൊലീസ് നടപടിയെ തുടര്‍ന്നാണ് ശിവദാസന്‍ മരിച്ചതെന്ന് ബിജെപി ആരോപിച്ചു. പരാതി ലഭിച്ചിട്ടും പൊലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.

എന്നാല്‍ ഒക്ടോബര്‍ 16 , 17 തീയതികളിലായിരുന്നു നിലയിക്കലിലെ പൊലീസ് നടപടി. അതിനാൽ തന്നെ പൊലീസ് നടപടിയുമായി സംഭവത്തിന് ബന്ധമില്ലെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.