'പൊലീസുകരെ മരത്തില്‍ കെട്ടിയിട്ട് അടിക്കണം'; വിവാദ പ്രസംഗം നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍
പൊലീസ് നൽകുന്ന ഒരു നിർദ്ദേശവും പാലിക്കേണ്ടതില്ലെന്നും ഒരു കാരണവശാലും അവരുമായി സഹകരിക്കരുതെന്നുമായിരുന്നു നേതാവിന്റെ ആഹ്വാനം.
കൊൽക്കത്ത: പൊലീസുകരെ മരത്തിൽ കെട്ടിയിട്ട് തല്ലണമെന്ന് പൊതുവേദിയിൽ പ്രസംഗിച്ച പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് അറസ്റ്റിൽ. നോര്‍ത്ത് ദിനാപൂരിലെ ബിജെപി ജില്ലാ പ്രസിഡന്റായ ശങ്കര്‍ ചക്രബര്‍ത്തിയെയാണ് വിവാദ പ്രസംഗം നടത്തിയതിന്റെ പേരിൽ അറസ്റ്റ് ചെയ്തത്.
നാല് ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് പൊലീസുമായുണ്ടായ സംഘർഷത്തിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ജനങ്ങളെ അഭിസംബേധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പൊലീസുകാർക്കെതിരെ ചക്രബർത്തി ആരോപണമുന്നയിച്ചത്. പൊലീസ് നൽകുന്ന ഒരു നിർദ്ദേശവും പാലിക്കേണ്ടതില്ലെന്നും ഒരു കാരണവശാലും അവരുമായി സഹകരിക്കരുതെന്നുമായിരുന്നു നേതാവിന്റെ ആഹ്വാനം.
ആവശ്യം വരികയാണെങ്കിൽ പൊലീസുകാരെ മരത്തിൽ കെട്ടിയിട്ട് അടിക്കണമെന്നും പൊലീസിന് കുടിക്കാൻ വെള്ളം കൊടുക്കുന്നതിനെക്കാൾ നല്ലത് നായകൾക്ക് നൽകുന്നതാണെന്നും നേതാവ് പ്രസംഗത്തിൽ പറഞ്ഞു. പൊലീസുകാരുടെ ബന്ധുക്കളോ കുട്ടികളോ റോഡില്‍ അപകടം പറ്റി കിടക്കുന്നതു കണ്ടാല്‍ അവരെ ആശുപത്രിയില്‍ എത്തിക്കരുതെന്നും പൊതു വേദിയിൽ പ്രസംഗിക്കവേ ചക്രബർത്തി പറഞ്ഞു.
അതേ സമയം നിയമം കൈയ്യിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും പൊലീസിനെതിരെ ജനങ്ങളെ തിരിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും എഡിജിപി അനുജ് ശര്‍മ പറഞ്ഞു. ചക്രബർത്തിയുടെ പ്രസംഗത്തോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്ത് അക്രമങ്ങളുണ്ടാക്കുന്ന തരത്തിലുള്ള പ്രകോപനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അനുജ് ശർമ്മ കൂട്ടിച്ചേര്‍ത്തു. സംഘർഷത്തിൽ പൊലീസ് നിറയെഴിച്ചിട്ടില്ലെന്നും ആരാണ് വെടിയുതിര്‍ത്തതെന്ന് അന്വേഷണം നടക്കുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറയിച്ചു.