എല്‍ഡിഎഫ് സർക്കാരിന്റെ പതനം ശരണം വിളിയിൽ ആയിരിക്കുമെന്ന് പി കെ കൃഷ്ണദാസ്
മാതാ അമൃതാനന്ദമയി സർക്കാരിനേക്കാൾ സേവന പ്രവർത്തനങ്ങൾ ചെയ്ത വ്യക്തിയാണ്. അമൃതാനന്ദമയിയുടെ ബ്രഹ്മചര്യത്തെ പരിഹസിച്ചത് പ്രതിഷേധാർഹമാണെന്നും പി കെ കൃഷ്ണദാസ്
കൊച്ചി: മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കവല ചട്ടമ്പികളെപ്പോലെ പെരുമാറുന്നുവെന്ന് ബിജെപി ദേശീയ സമിതി അംഗം പി കെ കൃഷ്ണ ദാസ്. അമൃതാനന്ദമയിയുടെ ബ്രഹ്മചര്യത്തെ പരിഹസിച്ചത് പ്രതിഷേധാർഹമാണെന്നും കോടിയേരി വിമർശിച്ച് കൃഷ്ണദാസ് പറഞ്ഞു.
സന്യാസ സമൂഹത്തിനു എതിരായ ഈ നിലപാട് തുടർന്നാൽ വിശ്വാസികൾ കൈയും കെട്ടി നോക്കി ഇരിക്കില്ല. ശക്തമായ പ്രതിഷേധങ്ങൾ നേരിടേണ്ടി വരും. മാതാ അമൃതാനന്ദമയി സർക്കാരിനേക്കാൾ സേവന പ്രവർത്തനങ്ങൾ ചെയ്ത വ്യക്തിയാണ്. ഈ നിലപാട് തുടർന്നാൽ എൽ ഡി എഫ് സർക്കാരിന്റെ പതനം ശരണം വിളിയിൽ ആയിരിക്കുമെന്നും പി കെ കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
ശബരിമലയ്ക്ക് ശേഷം ശിവഗിരിയെ തകർക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് കൃഷ്ണദാസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പിന്നീട് മറ്റു ക്ഷേത്രങ്ങൾ, മുസ്ലീം ആരാധനാലയങ്ങൾ, അതിനുശേഷം ക്രൈസ്തവ ആരാധനാലയങ്ങൾ എന്ന ക്രമത്തിൽ തകർക്കാനാണ് പിണറായി സർക്കാർ ലക്ഷ്യമിടുന്നതെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു.
ചൈനയിലും റഷ്യയിലും ആരാധനാലയങ്ങളെ തകർത്ത് മതവിശ്വാസം ഇല്ലാതാക്കിയ കമ്യൂണിസ്റ്റ് പാർട്ടിയുടെ അജണ്ടയാണ് പിണറായി സർക്കാർ ശബരിമലയിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.