വിവാദങ്ങള്‍ക്കിടെ വീണ്ടും യുദ്ധവിമാനം വാങ്ങാന്‍ കേന്ദ്ര നീക്കം; കരാറിനായി റാഫേലും
റഫാൽ കരാർ സംബന്ധിച്ച രാഷ്ട്രീയ യുദ്ധം മുറുകുന്നതിനിടെ, യുദ്ധവിമാനങ്ങൾ വാങ്ങാൻ മറ്റൊരു വൻ കരാറിനു കൂടി നീക്കം ആരംഭിച്ച് കേന്ദ്രം. 110 യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് പദ്ധതി. വിവാദം മുറുകി നില്‍ക്കുന്നതിനിടയിലും റഫാല്‍ കമ്പനിയും ഈ കരാര്‍ സ്വന്തമാക്കാന്‍ മുന്നിട്ട് ഇറങ്ങിയിട്ടുണ്ട്. 1.4 ലക്ഷം കോടി രൂപയുടെ പദ്ധതി ഇന്ത്യൻ പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ കരാറുകളിലൊന്നാവുമെന്നാണ് കണക്കു കൂട്ടുന്നത്.
ദില്ലി: റഫാൽ കരാർ സംബന്ധിച്ച രാഷ്ട്രീയ യുദ്ധം മുറുകുന്നതിനിടെ, യുദ്ധവിമാനങ്ങൾ വാങ്ങാൻ മറ്റൊരു വൻ കരാറിനു കൂടി നീക്കം ആരംഭിച്ച് കേന്ദ്രം. 110 യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് പദ്ധതി. വിവാദം മുറുകി നില്‍ക്കുന്നതിനിടയിലും റഫാല്‍ കമ്പനിയും ഈ കരാര്‍ സ്വന്തമാക്കാന്‍ മുന്നിട്ട് ഇറങ്ങിയിട്ടുണ്ട്. 1.4 ലക്ഷം കോടി രൂപയുടെ പദ്ധതി ഇന്ത്യൻ പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ കരാറുകളിലൊന്നാവുമെന്നാണ് കണക്കു കൂട്ടുന്നത്.
അമേരിക്കയുടെ എഫ് 16, എഫ്/എ 18, സ്വീഡൻറെ ഗ്രിപെൻ ഇ, റഷ്യയുടെ മിഗ്35, സുഖോയ് 35, ഇംഗ്ലണ്ടിന്റെ യൂറഫൈറ്റര്‍ ടൈഫൂണ്‍ എന്നീ കമ്പനികളാണ് കരാറ്‍ സ്വന്തമാക്കാനായി വന്നിട്ടുള്ളത്. ലോക വ്യാപകമായുള്ള സാങ്കേതിക വിദ്യയുടെ കൈമാറ്റമാണ് നീക്കത്തിലൂടെ കേന്ദ്രം ലക്ഷ്യമാക്കുന്നത്. അതേസമയം റാഫേല്‍ ഇടപാട് സംബന്ധിച്ച് ന്യായീകരണങ്ങളുമായി കേന്ദ്രമന്ത്രിമാര്‍ സജീവമാണ്. മോദിക്കെതിരെ നടക്കുന്ന ഗൂഢാലോചനകളുടെ ഭാഗമായാണ് രാഹുൽ ഗാന്ധി പ്രവർത്തിക്കുന്നതെന്നാണ് ബിജെപി ആരോപണം. റോബേട്ട് വാദ്രയെ ഇടനിലക്കാരനാക്കാൻ വിസമ്മതിച്ചതിനാലാണ് റാഫേൽ കരാറിൽ നിന്ന് കോൺഗ്രസ് പിന്മാറിയതെന്നാണ് ബിജെപിയുടെ ഭാഷ്യം.
രണ്ട് കേന്ദ്ര മന്ത്രിമാരും ബിജെപി വക്താക്കളുമാണ് കോൺഗ്രസിനെതിരെ രംഗത്തെത്തു വന്നിരിക്കുന്നത്. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അതിന് തങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും രാജ്യത്തിലങ്ങോളമിങ്ങോളം നടന്ന് ആളുകളുടെ ചോദ്യത്തിന് മറുപടി പറയാന്‍ തങ്ങൾ തയ്യാറാണെന്നും കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
റാഫേൽ കരാറുമായി ബന്ധപ്പെട്ട് ആഗസ്ത് 31ന് രാഹുൽ നടത്തിയ ട്വിറ്റ് കോൺഗ്രസും മുൻ ഫ്രഞ്ച് പ്രസിഡന്റ് ഹോളണ്ടെയുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ബിജെപി ആരോപിക്കുന്നു. രാഹുലിന്റെ ഈ ട്വീറ്റിന് പിന്നാലെയാണ് ഹോളണ്ടെയുടെ വിവാദ പ്രസ്താവന വരുന്നതെന്നും ഇതെരു യാദൃശ്ചികമല്ലെന്നും നിര്‍മ്മല സീതാരാമന്‍ ആരോപിക്കുന്നു.
കരാറുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും പരസ്യമാണെന്നും മന്ത്രി കൂട്ടിചേർത്തു. അതേ സമയം രാഹുലും ഹോളണ്ടെയുമായി ചേർന്ന് മോദിക്കെതിരെ നിഗൂഢതകൾ മെനയുകയാണെന്നും റാഫേൽ കരാർ ഇല്ലാതാക്കനുള്ള ശ്രമമാണ് നടക്കുന്നതെന്നും കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത് ആരോപിച്ചു.