സുരേന്ദ്ര സിംഗ് മുമ്പും വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു ഇന്ത്യയില്‍ ആകെ ഹിന്ദുക്കളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും സുരേന്ദ്ര സിംഗ്

ബാല്യ: ഹിന്ദുത്വം നിലനിര്‍ത്തുന്നതിനായി ഓരോ ഹിന്ദു കുടുംബവും അഞ്ച് കുട്ടികളെയെങ്കിലും ജനിപ്പിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗ്. വര്‍ധിച്ച് വരുന്ന ബലാത്സംഗങ്ങള്‍ക്ക് സാക്ഷാല്‍ ശ്രീരാമന്‍ വിചാരിച്ചാലും അവസാനമുണ്ടാകില്ലെന്ന വിവാദ പരാമര്‍ശത്തിന് ശേഷമാണ് സുരേന്ദ്ര സിംഗിന്റെ പുതിയ പ്രസ്താവന. 

'ഏതൊരു ആത്മീയ നേതാവിന്റെയും ആഗ്രഹം ഇതുതന്നെയായിരിക്കും. എല്ലാ ഹിന്ദു കുടുംബങ്ങളും അഞ്ച് കുഞ്ഞുങ്ങളെയെങ്കിലും ജനിപ്പിക്കണം, ജനസംഖ്യാനിയന്ത്രണത്തെയൊന്നും ഇത് ബാധിക്കില്ല, മറിച്ച് ഹിന്ദുത്വത്തിന്റെ നിലനില്‍പിന് ഇത് അനിവാര്യവുമാണ്'- സുരേന്ദ്ര സിംഗ് പറഞ്ഞു. 

ഇന്ത്യയില്‍ ഹിന്ദുക്കളുടെ ആകെ എണ്ണം വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ എം.എല്‍.എ പറഞ്ഞു. 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കാത്തവരെല്ലാം പാകിസ്ഥാനികളാണെന്നും, മോദി ശ്രീരാമന്റെ പുനര്‍ജന്മമാണെന്നും, മമത ബാനര്‍ജി ശൂര്‍പ്പണഖയാണെന്നുമൊക്കെയുള്ള സുരേന്ദ്ര സിംഗിന്റെ പ്രസ്താവനകളെല്ലാം മുമ്പ് ഏറെ വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആഹ്വാനവുമായി എം.എല്‍.എ എത്തിയിരിക്കുന്നത്.