ടെന്നിസ് താരം സാനിയ മിർസ പാകിസ്ഥാന്റെ മരുമകളാണെന്നും അതിനാൽ തെലങ്കാന ബ്രാൻഡ് അംബാസഡർ പദവിയിൽ നിന്നും സാനിയയെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി എംഎൽഎ രാജാ സിംഗ്. 

ദില്ലി: ടെന്നിസ് താരം സാനിയ മിർസ പാകിസ്ഥാന്റെ മരുമകളാണെന്നും അതിനാൽ തെലങ്കാന ബ്രാൻഡ് അംബാസഡർ പദവിയിൽ നിന്നും സാനിയയെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി എംഎൽഎ രാജാ സിംഗ്. ജമ്മു കാശ്മീരിലെ പുൽവാമയിൽ ഇന്ത്യൻ സൈന്യത്തിന് നേരെ പാക് ഭീകരർ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് രാജാ സിംഗിന്റെ ഈ വിവാദ പ്രസ്താവന.

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനെ എതിർക്കുന്നവരുടെ തല കൊയ്യുമെന്ന് ഭീഷണിപ്പെടുത്തി രാജാ സിംഗ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അതുപോലെ രാജസ്ഥാനിലെ ആൽവാറിൽ പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്ന സംഭവത്തിലും രാജാ സിംഗ് വിവാദ പ്രസ്താവന നടത്തിയിരുന്നു. പശുവിനെ രാഷ്ട്രമാതാവായി അംഗീകരിക്കുന്നത് വരെ രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുമെന്നായിരുന്നു രാജാ സിംഗിന്റെ പ്രസ്താവന. 

ക്രിക്കറ്റ് താരം ഷോയബ് മാലിക്കുമായുള്ള വിവാഹത്തെ പരാമർശിച്ചാണ് രാജാ സിംഗ് സാനിയയെ പാകിസ്ഥാന്റെ മരുമകൾ എന്ന് വിശേഷിപ്പിച്ചതെന്ന് വ്യക്തം. നാൽപ്പത് സിആ‌ർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ജയ്ഷെ കമാൻഡർ കമ്രാനും ഗാസി റഷീദും സൈന്യത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നാല് സൈനികരും ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചു.