ദില്ലി: ബി.ജെ.പി സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മാദി മന്ത്രിസഭയില്‍ മാത്രം ആറ് സ്ത്രീകള്‍ കാബിനറ്റ് മന്ത്രിമാരാണെന്ന് സുഷമ പറഞ്ഞു. അഹമ്മദാബാദില്‍ മഹിളാ ടൗണ്‍ ഹാളില്‍ സംസാരിക്കുകയായിരുന്നു അവര്‍.

രാജ്യത്തിന്റെ സുപ്രധാന കാബിനറ്റ് കമ്മിറ്റിയില്‍ നാലില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. നേരത്തെ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിരുന്നില്ല. പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്ന് പറയുന്ന പാര്‍ട്ടിക്ക് നാല് വനിത മുഖ്യമന്ത്രമാരുണ്ട, നാല് ഗവര്‍ണര്‍മാരെ നിയമിച്ചത് സ്ത്രീകളെയാണ്. ഇത്രയും സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വന്ന പൂര്‍വ്വചരിത്രമില്ലെന്നും സുഷമ പറഞ്ഞു.

ബി.ജെ.പി സ്ത്രീകളെ രാഷ്ട്രീയമായി ശാക്തീകരിച്ചു. സ്ത്രീ സുരക്ഷയ്ക്കായി ഇത്രയധികം പ്രയത്‌നിച്ച മറ്റൊരു പാര്‍ട്ടിയില്ല. വസ്തുതകള്‍ തിരച്ചറിഞ്ഞ് മാത്രമെ ആരോപണങ്ങള്‍ ഉന്നയിക്കാവു എന്നും സുഷമ പ്രതിപക്ഷത്തിന് മറുപടി നല്‍കി.