കാശ്മീരിൽ നടമാടുന്ന പ്രശ്നങ്ങൾ കാലാകാലങ്ങളായി കോൺഗ്രസുകാർ കൊണ്ടു വന്ന അബദ്ധങ്ങൾ കാരണമാണെന്നും, അത് ആരംഭിച്ചത്  'നെഹ്റൂവിയൻ' അബദ്ധങ്ങളിൽ നിന്നാണെന്നും ജിതേന്ദ്ര പറഞ്ഞു. 

ദില്ലി: കോൺഗ്രസിനെതിരെയും മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെയും വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. സർദാർ വല്ലഭായ് പട്ടേലിന്റെ പ്രവർത്തനങ്ങളിൽ ജവഹർലാൽ നെഹ്റു ഇടപെടാതിരുന്നുവെങ്കിൽ ജമ്മുകാശ്മീരിന്റെ സ്ഥിതി മറ്റൊന്നാകുമായിരുന്നുവെന്ന് ജിതേന്ദ്ര സിങ് പറഞ്ഞു. ലോക്സഭയിൽ ജമ്മുകാശ്മീരിൽ രാഷ്ട്രപതി ഭരണം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട ചർച്ചയിലാണ് ജിതേന്ദ്ര വിമർശനമുന്നയിച്ചത്.

അതേസമയം ജിതേന്ദ്രയുടെ പരാമർശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തി. ജവഹർലാൽ നെഹ്റു എന്തോക്കെ ചെയ്തിട്ടുണ്ടെന്ന് അറിയണമെങ്കിൽ ബി ജെ പി ചരിത്രം പഠിക്കണമെന്ന് മല്ലികാര്‍ജുന്‍ പറഞ്ഞു. എന്നാൽ തമസിക്കാതെ തന്നെ നേതാവിന് മറുപടിയുമായി ജിതേന്ദ്ര എത്തി. 

കാശ്മീരിൽ നടമാടുന്ന പ്രശ്നങ്ങൾ കാലാകാലങ്ങളായി കോൺഗ്രസുകാർ കൊണ്ടു വന്ന അബദ്ധങ്ങൾ കാരണമാണെന്നും, അത് ആരംഭിച്ചത് 'നെഹ്റൂവിയൻ' അബദ്ധങ്ങളിൽ നിന്നാണെന്നും ജിതേന്ദ്ര പറഞ്ഞു. ജമ്മുകാശ്മീരിൽ തെരഞ്ഞെടുപ്പിന് ബി ജെ പി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വർഷങ്ങളായി സംസ്ഥാനത്തെ ഇല്ലാതാക്കിയവരാണ് തെരഞ്ഞെടുപ്പിനെ എതിർക്കുന്നതെന്നും അമ്മയും മകനും ഭക്ഷണം കഴിക്കുന്നതിനിടെ തീരുമാനങ്ങൾ എടുക്കുന്ന 'അടുക്കള പാർട്ടി'യല്ല ബിജെപിയെന്നും ജിതേന്ദ്ര ആരോപിച്ചു.