വരാപ്പുഴ കസ്റ്റഡി മരണം; പ്രതികളായ പൊലീസുകാരെ സര്‍വ്വീസില്‍ തിരിച്ചെടുത്തതിനെതിരെ ബിജെപി
കൊലപാതകത്തിന് പിന്നിൽ പി രാജീവിന്റെ കരങ്ങൾ ഉണ്ടെന്നതിന്റെ തെളിവാണ് പൊലീസിന് നൽകിയ പരിരക്ഷ. വരാപ്പുഴയിൽ ആരുമായും കക്ഷി ചേർന്ന് സമരം ചെയ്യാൻ ബി ജെ പി തയ്യാറാണെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ പ്രതികളായ പൊലീസുകാരെ തിരിച്ചു സർവീസിൽ എടുത്ത നടപടിക്കെതിരെ ബി ജെ പി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ. കേരള പൊലീസിനെ ക്രിമിനൽ സംഘമാക്കി മാറ്റുന്നതിന്‍റെ തെളിവ് ആണിതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. പൊലിസ് സേനയുടെ അന്തസ് കെടുത്തുന്ന നടപടി ആണ് പ്രതികളായ പൊലീസുകാരെ തിരിച്ച് സര്‍വ്വീസിലെടുത്തത്.
പൊലീസ് മേധാവി രാജിവയ്ക്കണം എന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഈ കൊലപാതകത്തിന് പിന്നിൽ പി രാജീവിന്റെ കരങ്ങൾ ഉണ്ടെന്നതിന്റെ തെളിവാണ് പൊലീസിന് നൽകിയ പരിരക്ഷ. വരാപ്പുഴയിൽ ആരുമായും കക്ഷി ചേർന്ന് സമരം ചെയ്യാൻ ബി ജെ പി തയ്യാറാണെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
അതേസമയം വനിതാ മതിൽ ഭിന്നിപ്പിന്‍റെയും സ്ത്രീപീഡകരുടെയും മതിൽ ആണെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു. അത് നടത്തുന്നവർ നിലപാട് വ്യക്തമാക്കണം. വെള്ളാപ്പള്ളി പറയുന്നു സ്ത്രീകളെ കയറ്റണമെന്ന്. തുഷാർ അതിനെ എതിര്‍ക്കുന്നു. ഈ വൈരുധ്യം നിലനിൽക്കുമ്പോൾ മതിലിനെ കുറിച്ച് സി പി എം നിലപാട് വ്യക്തമാക്കണം. ഹിന്ദു ഏകീകരണത്തിനു എതിരാണോ മതിൽ എന്നും വ്യക്തമാക്കണം. മതിലിൽ പങ്കെടുക്കണം എന്ന് ആവശ്യപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വിശ്വാസികൾ കോടതിയെ സമീപിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.