കുമാരസ്വാമി നല്ല നടന്‍ അഭിനയംകൊണ്ട് ജനങ്ങളെ വിഡ്ഡികളാക്കുന്നു വൈകാരിക പ്രസംഗത്തോട് ബിജെപിയുടെ പ്രതികരണം

ബംഗളുരു: കര്‍ണാടകയില്‍ ബിജെപിയെ മറികടന്ന് കോണ്‍ഗ്രസുമായുണ്ടാക്കിയ സര്‍ക്കാറിലുള്ള അതൃപ്തി പരസ്യമായി തുറന്ന് പറഞ്ഞ മുഖ്യമന്ത്രി കുമാര സ്വാമിയെ ട്രോളി ബിജെപി. കുമാരസ്വാമിയുടെ വൈകാരികമായ പ്രസംഗത്തോട് രാജ്യത്തിന് ഒരു മികച്ച നടനെ കിട്ടിയെന്നാണ് കര്‍ണാടകയിലെ ബിജെപി നേതൃത്വം പ്രതികരിച്ചത്. കുമാര സ്വാമിയെ നടനെന്നും അഇഭിനയംകൊണ്ട് ജനങ്ങളെ വിഡ്ഡികളാക്കുന്നവെന്നുമാണ് നേതൃത്വം കളിയാക്കിയത്. 

'' അഭിനേതാക്കള്‍ തങ്ങളുടെ അഭിനയ പാടവത്തില്‍ ആളുകളെ കയ്യിലെടുക്കാറുണ്ട്. ഇവിടെ നമുക്ക് ഒരു പ്രതിഭാധനനായ നടനെ ലഭിച്ചിരിക്കുന്നു, കുമാരസ്വാമി.. സാധാരണക്കാരെ അഭിനയംകൊണ്ട് പറ്റിക്കുന്ന നടന്‍... '' - കര്‍ണാടക ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. 

കൂട്ടു മന്ത്രിസഭ മുന്നോട്ടു കൊണ്ടുപോകുന്നത് വിഷം കുടിക്കുന്നതിന് തുല്യമാണെന്നായിരുന്നു കുമാരസ്വാമി പറഞ്ഞത്. മുഖ്യമന്ത്രിയായ ശേഷം ജെഡിഎസ് സംഘടിപ്പിച്ച അനുമോദന യോഗത്തിലാണ് അദ്ദേഹത്തിന്‍റെ വൈകാരികമായ പ്രസംഗം.

നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാള്‍ മുഖ്യമന്ത്രിയായതില്‍ നിങ്ങളില്‍ എല്ലാവരും സന്തോഷവാന്‍മാരാണ്. എന്നാല്‍ താന്‍ ദുഖിതനാണ്. ശിവനെ പോലെ വേദന താന്‍ കുടിച്ചിറക്കുകയാണ്. റോഡിന്‍റെ ശോചനീയാവസ്ഥയും, മത്സ്യത്തൊഴിലാളികളുടെ സമരങ്ങളും സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വായ്പകള്‍ റദ്ദാക്കാനുള്ള തന്‍റെ ശ്രമങ്ങള്‍ക്ക് ആരുടെയും പിന്തുണയില്ല. വേണമെങ്കില്‍ ഈ മുഖ്യമന്ത്രി പദം വലിച്ചെറിയാം. ജനങ്ങള്‍ക്ക് നന്മ ചെയ്യണമെന്ന ആഗ്രഹം കൊണ്ടാണ് അത് ചെയ്യാത്തതെന്നും കുമാരസ്വാമി പറഞ്ഞു.

കുമാരസ്വാമിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഉപമുഖ്യമന്ത്രി ജി പരമേശ്വരയാണ് കുമാരസ്വാമിക്കെതിരെ പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രി സന്തോഷവാനല്ലെന്ന് എങ്ങനെയാണ് അദ്ദേഹം പറയുന്നതെന്നും അങ്ങനെ അദ്ദേഹം പറയരുതെന്നും പരമേശ്വരയ്യ പറഞ്ഞു. അദ്ദേഹം സന്തോഷവാനായാല്‍ മാത്രമെ ഞങ്ങളും അതുപോലെ ഇരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.