ചാലക്കുടി ചിറങ്ങരയിൽ മേൽപ്പാല നിർമ്മാണത്തിനിടെ കോൺക്രീറ്റ് സ്ലാബ് സർവീസ് റോഡിലേക്ക് വീണ്ടും വീണു. ഇത് മൂന്നാം തവണയാണ് ഇത്തരമൊരു അപകടം സംഭവിക്കുന്നതെന്നും, യാത്രികർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും നാട്ടുകാർ ആരോപിക്കുന്നു

തൃശൂര്‍: ചാലക്കുടി ചിറങ്ങരയില്‍ മേല്‍പ്പാല നിര്‍മ്മാണത്തിനിടെ സ്ലാബ് വീണ്ടും സര്‍വീസ് റോഡിലേക്ക് വീണു. ഇത് മൂന്നാം തവണയാണ് സ്ലാബ് റോഡിലേക്ക് വീഴുന്നത്. തലനാരിഴക്കാണ് വാഹന യാത്രികര്‍ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണിട്ട് നികത്തുന്നതിന് സര്‍വീസ് റോഡിനോട് ചേര്‍ന്ന് സ്ഥാപിക്കുന്ന സ്ലാബാണ് സര്‍വീസ് റോഡിലേക്ക് വീണത്. ജെ.സി.ബി. ഉപയോഗിച്ചാണ് സ്ലാബ് ഉയര്‍ത്തുന്നത്. എന്നാല്‍ മതിയായ സജ്ജീകരണങ്ങളോ ക്രമീകരണങ്ങളോ ഇല്ലാതെയാണ് അളക്ഷ്യമായി സ്ലാബ് സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ നടത്തുന്നത്. 

നേരത്തെ സ്ലാബ് വീണ് ഒരു വാഹനത്തിന് കേടുപാടുണ്ടായിരുന്നു. പിന്നീട് ഒരുതവണ സ്ലാബ് വീണപ്പോള്‍ തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രക്കാരുടെയും തൊഴിലാളികളുടെയും ജീവന് വരെ അപകടമുണ്ടാക്കുന്ന ഈ പ്രവര്‍ത്തികള്‍ നടത്തുമ്പോള്‍ ആവശ്യമായ ഒരു സുരക്ഷാ ക്രമീകരണങ്ങളും അധികൃതര്‍ ചെയ്യുന്നില്ലെന്നാണ് പരാതി. സ്ലാബുകള്‍ തുടര്‍ച്ചയായി വീഴുന്ന സാഹചര്യമുണ്ടായിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ആവശ്യമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.