ദീപാവലി ആഘോഷിക്കാന്‍ യോഗി അയോധ്യയിലെത്തുന്നത് എന്തിന്; 'ശുഭവാര്‍ത്ത' ഉണ്ടാകുമെന്ന് ബിജെപി അധ്യക്ഷന്‍
അയോധ്യയിലെ സരയൂ നദിക്കരയില്‍ 330 കോടി മുതല്‍മുടക്കിൽ നൂറടി ഉയരമുള്ള രാമപ്രതിമ നിര്‍മ്മിക്കാനാണ് യോഗി ആദിത്യനാഥിന്റെ തീരുമാനമെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അയോധ്യ കേസിൽ സുപ്രീം കോടതി വിധി വൈകുന്നതിൽ താൻ നിരാശനാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞിട്ടുണ്ട്
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അയോധ്യാ സന്ദര്‍ശനം ആഘോഷമാക്കാനൊരുങ്ങി ബിജെപി. ദീപാവലി ദിനത്തിൽ അയോധ്യയിലെത്തുന്ന യോഗി രാമക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ ശുഭവാര്‍ത്ത കൊണ്ടുവരുമെന്ന് ബിജെപി അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡെ അഭിപ്രായപ്പെട്ടു.
'മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു സന്യാസിയാണ്. അയോധ്യ വിഷയത്തില്‍ വ്യക്തമായ പരിപാടികള്‍ അദ്ദേഹത്തിനുണ്ട്. ദീപാവലി ആഘോഷിക്കാനെത്തുമ്പോള്‍ അത് വെറുതേയാകില്ല. നമ്മള്‍ കാത്തിരിക്കുന്ന ആ ശുഭവാർത്തയും കൊണ്ടാകും അദ്ദേഹം എത്തുക' ഇതായിരുന്നു മഹേന്ദ്രനാഥ് പാണ്ഡെയുടെ വാക്കുകള്‍.
അയോധ്യയിലെ സരയൂ നദിക്കരയില്‍ 330 കോടി മുതല്‍മുടക്കിൽ നൂറടി ഉയരമുള്ള രാമപ്രതിമ നിര്‍മ്മിക്കാനാണ് യോഗി ആദിത്യനാഥിന്റെ തീരുമാനമെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അയോധ്യ കേസിൽ സുപ്രീം കോടതി വിധി വൈകുന്നതിൽ താൻ നിരാശനാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞിട്ടുണ്ട്. നീട്ടിവയ്ക്കുന്ന നീതി അനീതിയ്ക്ക് തുല്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഒക്ടോബർ 31 ന് ഗോരഖ്പൂരിൽ നടത്തിയ പ്രസംഗത്തിൽ താനൊരു ശുഭവാർത്തയുമായിട്ടാണ് അയോധ്യയിലേക്ക് പോകുന്നതെന്ന് ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.