തന്‍റെ ആരോഗ്യനില മോശമാണെന്നും സാധാരണ ഗതിയില്‍ ഭരണം നയിക്കാനാകില്ലെന്നും പരീക്കര്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ അറിയിച്ചെന്നാണ് സൂചന

ഗോവ: മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശമായി തുടരുന്ന സാഹചര്യത്തില്‍ ഗോവയില്‍ പകരക്കാരനെ കണ്ടെത്താന്‍ ബിജെപി നീക്കം. ഇതിനായി സെപ്റ്റംബര്‍ 17ന് ബിജെപി സംഘം ഗോവയിലെത്തുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. തന്‍റെ ആരോഗ്യനില മോശമാണെന്നും സാധാരണ ഗതിയില്‍ ഭരണം നയിക്കാനാകില്ലെന്നും പരീക്കര്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ അറിയിച്ചെന്നാണ് സൂചന

പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലാണ് മനോഹര്‍ പരീക്കര്‍. നിലവില്‍ മോശം ആരോഗ്യസ്ഥിതിയെ തുടര്‍ന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് പരീക്കര്‍. പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സെപ്റ്റംബര്‍ ആറിന് യുഎസ്സില്‍നിന്ന് ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹം വിശ്രമത്തിലായിരുന്നു. 

കുടുംബവീട്ടിലെ ഗണേശഷ ചതുര്‍ഥി ആഘോഷങ്ങളില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഈ വര്‍ഷം മൂന്ന് തവണയാണ് പരീക്കര്‍ ചികിത്സ ആവശ്യത്തിന് യുഎസിലേക്ക് പോയത്. നേരത്തെ, ഈ വര്‍ഷം ആദ്യം പാന്‍ക്രിയാസിലെ അസുഖത്തിന് മൂന്ന് മാസത്തെ ചികിത്സ നടത്തിയതിന് ശേഷം ജൂണിലാണ് അദ്ദേഹം തിരിച്ചെത്തിയത്.

അതിന് ശേഷം ഓഗസ്റ്റ് ആദ്യം വീണ്ടും ചികിത്സയ്ക്കായി അദ്ദേഹം യുഎസില്‍ പോയി. തിരിച്ചെത്തിയ ശേഷം ആരോഗ്യ പരിശോധനയ്ക്ക് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് ശേഷം തുടര്‍ ചികിത്സയ്ക്കായി വീണ്ടും യുഎസിലേക്ക് യാത്ര തിരിച്ചു.