2013ലെ നയമസഭ തെരഞ്ഞെടുപ്പുവരെ ത്രിപുര രാഷ്ട്രീയത്തിൽ ബി.ജെ.പിയെന്ന പാര്‍ട്ടിക്ക് ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല.

അസമിലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ രാഷ്ട്രീയ നീക്കമാണ് ത്രിപുരയിൽ ചുരുങ്ങിയ കാലം കൊണ്ട് ബി.ജെ.പിയെ വലിയ സ്വാധീനമുള്ള പാര്‍ടിയാക്കി മാറ്റിയത്. ത്രിപുര ലാന്‍റ് പ്രക്ഷോഭം നടത്തുന്ന ആദിവാസി സംഘടനയെ കൂടെ നിര്‍ത്തിയതും ഗുണമായി. .

2013ലെ നയമസഭ തെരഞ്ഞെടുപ്പുവരെ ത്രിപുര രാഷ്ട്രീയത്തിൽ ബി.ജെ.പിയെന്ന പാര്‍ട്ടിക്ക് ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അഞ്ച് ശതമാനം വോട്ടുപിടിച്ചെങ്കിലും അത് നരേന്ദ്ര മോദി തരംഗത്തിൽ കിട്ടിയ വോട്ട് എന്നതിലുപരി മറ്റ് രാഷ്ട്രീയ മാറ്റത്തിന്‍റെ സൂചനകളൊന്നും അല്ലായിരുന്നു. അസം നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമാണ് പ്രാദേശിക വിഷയങ്ങൾ ചര്‍ച്ചയാക്കി ബി.ജെ.പി ത്രിപുരയിലേക്ക് ശ്രദ്ധതിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന ഹിമന്ദബിശ്വാസ് ശര്‍മ്മയെ ഒപ്പം കൊണ്ടുവരാനായതാണ് അസമിലെന്ന പോലെ തൃപുരയിലെ രാഷ്ട്രീയ തന്ത്രങ്ങൾക്കും ബി.ജെ.പിക്ക് ഗുണമായത്. കോണ്‍ഗ്രസിനകത്ത് തമ്മിലടിമൂലം പാര്‍ടി വിട്ട് തൃണമൂൽ കോണ്‍ഗ്രസിൽ ചേര്‍ന്ന ഏഴ് എം.എൽ.എമാരെ ബി.ജെ.പിയിലേക്ക് എത്തിച്ചത് ഹിമന്തബിശ്വാസ് ശര്‍മ്മയുടെ തന്ത്രണങ്ങളായിരുന്നു. അതിന് പിന്നാലെ മറ്റ് നിരവധി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കൾ കൂടി ബി.ജെ.പിയിൽ ചേര്‍ന്നു. 

ബംഗാൾ തെരഞ്ഞെടുപ്പിലുണ്ടായ സിപിഎം-കോണ്‍ഗ്രസ് സഖ്യം ത്രിപുരയിൽ ബി.ജെ.പിയുടെ വളര്‍ച്ചക്ക് ഗുണമായി. അസമിൽ ബോഡോ പാര്‍ടിയുമായി സഖ്യമുണ്ടാക്കി പ്രാദേശിക പിന്തുണ ഉറപ്പിച്ചതുപോലെ ത്രിപുര ലാന്‍റ് പ്രക്ഷോഭം നടത്തുന്ന ആദിവാസി സംഘടനയായ ഐ.പി.എഫ്.ടിയുമായി സഖ്യമുണ്ടാക്കിയതായിരുന്നു അടുത്ത നീക്കം. കോണ്‍ഗ്രസ് വോട്ടുകൾക്കൊപ്പം എല്ലാ ഇടതുവിരുദ്ധ വോട്ടുകളും ബി.ജെ.പിയിലേക്ക് എത്തിക്കുകയായിരുന്നു ഇതിലൂടെയുള്ള തന്ത്രം. ഇതുകൂടാതെ റോസ് വാലി ചിട്ടി തട്ടിപ്പ്, പൊതുമരാമത്ത് വകുപ്പിലെ അഴിമതി, കേന്ദ്ര സഹായങ്ങൾ വിനിയോഗിക്കാത്തത് തുടങ്ങി ഒരുപാട് വിഷയങ്ങൾ സിപിഎം സര്‍ക്കാരിനെതിരെ ബി.ജെ.പി ചര്‍ച്ചയാക്കി. ഇതിലൂടെ ജനങ്ങളുടെ ശ്രദ്ധയിലേക്ക് ത്രിപുരയിലെ രണ്ടാമത്തെ പാര്‍ടിയായി കോണ്‍ഗ്രസിനെ മറികടന്ന് ബി.ജെ.പി പെട്ടെന്ന് വളര്‍ന്നു. 

രണ്ടുവര്‍ഷത്തെ രാഷ്ട്രീയ നീക്കം കൊണ്ട് ത്രിപുര പിടിച്ചെടുക്കുകയും ചെയ്തു. സി.പി.എം എന്ന് മാത്രം പറഞ്ഞുശീലിച്ച ജനങ്ങൾക്കിടയിൽ പുതിയ പ്രതീക്ഷകൾ നൽകുന്ന പ്രചരണങ്ങൾ ബി.ജെ.പിക്ക് നടത്താനായി. നഗരങ്ങൾക്കൊപ്പം ഗ്രാമങ്ങളും അത് തരംഗമായി മാറി.