‘കേദാര്‍നാഥ്’ ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു; ചിത്രം നിരോധിക്കണമെന്ന് ബി.ജെ.പി
സിനിമയുടെ പോസ്റ്ററിലെ ലൗ ഈസ് പിൽഗ്രിമേജ് എന്ന ടാഗ് ലൈൻ ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നതും കളിയാക്കുന്നതുമാണെന്നും അതിനാൽ ചിത്രം നിര്‍ബന്ധമായും നിരോധിക്കണമെന്നും അജേന്ദ്ര ജയ് ആവശ്യപ്പട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അജേന്ദ്ര സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിക്ക് കത്തെഴുതിയിട്ടുണ്ട്.
മുംബൈ: സുഷാന്ത് സിങ് രജ്പുത് നായകനായ അഭിഷേക് കപൂറിന്റെ ഏറ്റവും പുതിയ ചിത്രം ‘കേദാര്‍നാഥ്’നെതിരെ ബിജെപി രംഗത്ത്‍. ചിത്രം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നും അതിനാൽ ചിത്രം നിരോധിക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യം. ബിജെപിയുടെ മീഡിയ റിലേഷന്‍സ് വിഭാഗത്തിലെ മുതിര്‍ന്ന അംഗമായ അജേന്ദ്ര അജയ് ആണ് ചിത്രം നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
സിനിമയുടെ പോസ്റ്ററിലെ ലൗ ഈസ് പിൽഗ്രിമേജ് എന്ന ടാഗ് ലൈൻ ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നതും കളിയാക്കുന്നതുമാണെന്നും അതിനാൽ ചിത്രം നിര്‍ബന്ധമായും നിരോധിക്കണമെന്നും അജേന്ദ്ര ജയ് ആവശ്യപ്പട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അജേന്ദ്ര സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിക്ക് കത്തെഴുതിയിട്ടുണ്ട്. 2013ല്‍ ഉത്തരാഖണ്ഡിലുണ്ടായ പ്രളയം പശ്ചാത്തലമാക്കിയാണ് അഭിഷേക് കപൂര്‍ കേദാര്‍നാഥ് തയ്യാറാക്കിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ തീര്‍ഥാടനത്തിന് വന്ന ഉയര്‍ന്ന ജാതിയിലുള്ള ഹിന്ദുമത വിശ്വാസിയായി സാറാ അലി ഖാനും മുസ്‍ലിം ചുമട്ടുതൊഴിലാളിയായി സുഷാന്തും ചിത്രത്തിൽ വേഷമിടുന്നു. ഇവർ തമ്മിലുള്ള പ്രണയമാണ് സിനിമ.
ചിത്രം ലവ് ജിഹാദാണെന്ന് ആരോപിച്ച് നേരത്തെ ഉത്തരാഖണ്ഡിലെ സന്യാസിമാർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയും വിവാദ പരാമർശവുമായി എത്തിരിക്കുന്നത്. ആയിരങ്ങള്‍ മരണപ്പെട്ട പ്രളയം പശ്ചാത്തലമാക്കിയ കേദാര്‍നാഥിന്‍റെ ട്രെയിലറില്‍ പ്രണയരംഗങ്ങള്‍ ഉള്‍പെടുത്തിയതിനെതിരെ അജേന്ദ്ര നേരത്തെ തന്നെ വിമര്‍ശനമുന്നയിച്ചിരുന്നു. അതേ സമയം ടീസര്‍ പുറത്തുവന്നതിന് പിന്നാലെ രുദ്രപ്രയാഗ് ജില്ലയില്‍ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.