തിരൂരില്‍ ഒരു കോടി ആറര ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്ന പൊലീസിലെ പ്രത്യേക സംഘമാണ് രണ്ട് ഇടങ്ങളില്‍ നിന്നായി കുഴല്‍പ്പണം പിടിച്ചത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മണ്ണാര്‍ക്കാട് ആര്യമ്പാവ് സ്വദേശി ഷൗക്കത്തലിയെ രണ്ടര ലക്ഷം രൂപയുമായി തിരൂര്‍ ബസ് സ്റ്റാന്‍റില്‍ നിന്ന് പിടി കൂടിയത്. തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍, കാറിന്‍റെ രഹസ്യ അറയില്‍ കടത്തുകയായിരുന്ന ഒരു കോടി നാലു ലക്ഷം രൂപ പോലീസ് പിടികൂടി. വെട്ടത്തൂര്‍ സ്വദേശികളായ കാവണ്ണ മുഹമ്മദ് നയീം, തടിക്കോടന്‍ ഷൗക്കത്തലി എന്നിവരാണ് പിടിയിലായത്. തെരഞ്ഞെടുപ്പിന് ഉപയോഗിക്കാന്‍ കൊണ്ടുവന്നതാണോ പണം എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. മൂവരും കുഴല്‍പ്പണക്കടത്തിന്‍റെ ഇടനിലക്കാര്‍ മാത്രമാണെന്ന് പൊലീസ് പറഞ്ഞു.