തമിഴ്നാട്ടിലെ ഗ്രാമപ്രദേശങ്ങളെല്ലാം ബ്ലേഡ് മാഫിയയുടെ പിടിയിലാണ്. ബാങ്കിംഗ് സൗകര്യങ്ങളോ സർക്കാർ സഹായങ്ങളോ ഗ്രാമങ്ങളിലെത്താത്തതാണ് ബ്ലേഡ് മാഫിയ തഴച്ചുവളരാൻ കാരണം. പൊലീസും കൊള്ളപലിശക്കാർക്ക് കൂട്ടുനിൽക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഇശക്കിമുത്തുവിന്‍റെയും കുടുംബത്തിന്‍റെയും തിരുനെല്‍വേലി കലക്ട്രേറ്റ് വളപ്പിലെ കൂട്ട ആത്മഹത്യയോടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് തമിഴ്‍ ഗ്രാമങ്ങളില്‍ നിന്നും പുറത്തു വരുന്നത്. പലിശക്കാരുടെയും പൊലീസിൻറെ ഭീഷണിയെ തുർന്ന് ഇശക്കിമുത്തുവും കുടുംബവും ആറു മാസം മുമ്പേ തെങ്കാശിയിലെ കാശി ഗ്രാമത്തിലെ വാടക വീട് ഒഴിഞ്ഞുപോയിരുന്നു.

പിന്നീടും ഭീഷണി തുടർന്നപ്പോഴാണ് കളക്ടറേറ്റിനും മുന്നിൽ ആ കുടുംബം ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇത് ഇശക്കിമുത്തുവിൻറെ മാത്രം അനുഭവമല്ല. കൃഷിയും കുലത്തൊഴിലും കൂലപ്പണിയുമായി നിത്യ ജീവിതം കഴിച്ചുകൂട്ടുന്ന മിക്ക ഗ്രാമീണരും ബ്ലേഡ് മാഫിയ നിഴയിലാണ്. ഒരു വീടുവയ്ക്കാനോ കല്യാണിത്തിനോ വായ്പ തേടിപ്പോകാൻ ഗ്രാമങ്ങളിൽ ബാങ്കുകളില്ല. അഥവാ ബാങ്കുകളിൽ പോയാലു ദുരനുഭവമാണെന്ന് ഗ്രാമീണര്‍ പറയുന്നു.

അസുഖം വന്നോലോ സർക്കാർ സഹായത്തിന് അഭ്യർത്ഥിക്കാൻ പോലും ഇവ‍ർക്കറിയില്ല. ഈ പാവങ്ങളെ സഹായിക്കാനുള്ള സംവിധാനങ്ങളൊന്നും എത്തുന്നില്ലെന്നതാണ് മറ്റൊരു സത്യം. പലിശമുടങ്ങിയാൽ ബ്ലേഡുകാർക്കുവേണ്ടി പൊലീസും ഭീഷണിപ്പെടുത്തുമെന്നാണ് ആരോപണം.