കറാച്ചി: പാകിസ്ഥാനിലെ ക്വറ്റയില്‍ ആശുപത്രയിലുണ്ടായ ചാവേറാക്രമണത്തില്‍ 63 പേര്‍മരിച്ചു. 100ലേറപ്പേര്‍ക്ക് പരിക്കേറ്റു. ക്വറ്റയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ അടിയന്തര ചികിത്സാവിഭാഗത്തിനു സമീപമാണ് സ്ഫോടനമുണ്ടായത്. രാവിലെ വെടിയേറ്റു മരിച്ച ബലൂചിസ്ഥാന്‍ ബാര്‍ അസോസിയേഷന്‍ പ്രഡിസന്റ് ബിലാല്‍ അന്‍വര്‍ ഖാസിയുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. സ്ഫോടനത്തിനു തൊട്ടുപിന്നാലെ വെടിവയ്പുമുണ്ടായി. അഭിഭാഷകരുടയേും മാധ്യമ പ്രവര്‍ത്തകരുടേയും വലിയൊരു സംഘം ഈസമയം ആശുപത്രിയിലുണ്ടായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

അഭിഭാഷകരാണ് മരിച്ചവരിലേറെയും. പരിക്കേറ്റവരില്‍ 20ലേറെപ്പേരുടെ നില ഗുരുതരമാണ്. ആജ് ന്യൂസ് ചാനലിന്റെ ക്യാമറാമാനും ആക്രമണത്തില്‍ മരിച്ചു .നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതിനിടെ, സ്ഫോടനത്തിന് പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ആണെന്ന ആരോപണവുമായി ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സനാഉളള സെഹ്റി രംഗത്തെത്തി.

പ്രധാനമന്ത്രി നവാസ് ഷെരീഫ് സംഭവത്തെ അപലപിച്ചു. മേഖലയിലെ സമധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് നവാസ് ഷെരീഫ് പറഞ്ഞു. ബലൂചിസ്ഥാന്‍ ബാര്‍ അസോസിയേഷനിലെ പ്രസിഡന്റിനും മുന്‍ പ്രസിഡന്റിനുമെതിരെയാണ് രാവിലെ വെടിവയ്പുണ്ടായത്. തീവ്രവാദികളും സൈന്യവും തമ്മില്‍ പതിവായി ആക്രമണങ്ങള്‍ നടക്കുന്ന മേഖലയാണിത്. ആശുപത്രിയില്‍ വേണ്ടത്ര സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നാണ് ആരോപണം, സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യത്തെങ്ങും അഭിഭാഷകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.