എസ്‌ഡിപിഐക്ക് വോട്ട് മറിച്ചെന്ന ആരോപണത്തെ തുടർന്നുണ്ടായ കൈയാങ്കളിയിൽ ചെന്നിത്തല പക്ഷക്കാരനായ മുൻ ബ്ലോക്ക് പ്രസിഡന്റിന്റെ തലയ്ക്ക് പരിക്കേറ്റു. 

ആലപ്പുഴ: മണ്ണഞ്ചേരി ബ്ലോക്ക് ഡിവിഷനിൽ എസ്‌ഡിപിഐ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാൻ വോട്ട് മറിച്ചെന്നാരോപിച്ച് നേതാജി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയിൽ നടന്ന ചർച്ച കൈയാങ്കളിയിൽ കലാശിച്ചു. ചെന്നിത്തല, വേണുഗോപാൽ പക്ഷങ്ങളുടെ ഏറ്റുമുട്ടലിനിടെ മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ്‌ മുൻ പ്രസിഡന്റ് എൻ ചിദംബരന് കസേരയേറിൽ തലയ്‌ക്ക്‌ പരിക്കേറ്റു. നെറ്റിമുറിഞ്ഞ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടോടെ മണ്ഡലം കമ്മിറ്റി ഓഫീസിലായിരുന്നു സംഭവം. വേണുഗോപാൽ പക്ഷക്കാരനായ വാർഡ് പ്രസിഡന്റാണ് കസേരയെറിഞ്ഞതെന്ന് ചെന്നിത്തല വിഭാഗം ആരോപിച്ചു.

സിറ്റിങ് സീറ്റിൽ കോൺഗ്രസ്‌ സ്ഥാനാര്‍ത്ഥി ആഷിക് ആശാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. 4, 20 വാർഡുകളിൽ കോൺഗ്രസ്‌ വോട്ടുകൾ എസ്‌ഡിപിഐക്ക് മറിച്ചെന്ന്‌ ഒരു വിഭാഗം യോഗത്തിൽ ഉന്നയിച്ചു. ഇതുസംബന്ധിച്ച് ആഷിക് ആശാൻ പരാതി നൽകിയിരുന്നു. മണ്ണഞ്ചേരിയിലെ പഞ്ചായത്ത്‌ വാർഡുകളിൽ പരാജയത്തിന് കാരണം വേണുഗോപാൽ പക്ഷക്കാരാണെന്ന് ചെന്നിത്തല വിഭാഗം ആരോപിച്ചതോടെയാണ് വാക്കേറ്റവും അസഭ്യ വർഷവും പിന്നാലെ ഏറ്റുമുട്ടലുമുണ്ടായത്. നാലാം വാർഡിൽ മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി എ സബീന, ആറാം വാർഡിൽ ജില്ലാ സെക്രട്ടറി നദീറ ബഷീർ, 20-ാം വാർഡിൽ കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റ്‌ കെ എച്ച് മജീദ് എന്നിവർ പരാജയപ്പെട്ടിരുന്നു. തോല്പിച്ചത് വേണുഗോപാൽ ഗ്രൂപ്പാണെന്നായിരുന്നു ആക്ഷേപം.

എട്ടാം വാർഡിൽ വിജയത്തിനായി മണ്ഡലം പ്രസിഡന്റ് ജോയി, ഈ വാർഡിലെ താമസക്കാരനായ ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രബോസ് എന്നിവർ പ്രവർത്തിച്ചില്ലെന്ന് വേണുഗോപാൽ പക്ഷം തിരിച്ചു ആരോപിച്ചു. ഇരുവരും ചെന്നിത്തല പക്ഷക്കാരാണ്. യുഡിഎഫ് ബ്ലോക്ക് കൺവീനർ പി തമ്പി ഉൾപ്പെടെ കോൺഗ്രസ്‌ നേതാക്കൾ പങ്കെടുത്ത യോഗമാണ് ഒടുവിൽ അടിച്ചുപിരിഞ്ഞത്‌.