അഫ്ഗാൻ സുപ്രീംകോടതിയിൽ ചാവേറാക്രമണം; 21 പേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാൻ സുപ്രീം കോടതിയിലുണ്ടായ ചാവേറാക്രമണത്തിൽ ഒമ്പത് സ്ത്രീകൾ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു. അൻപതിലധികം പേർക്ക് പരിക്കേറ്റു. ഒരു മാസത്തിനിടെ സർക്കാർ സ്ഥപനങ്ങൾക്കെതിരെയുള്ള രണ്ടാമത്തെ ആക്രമണമാണിത്.
പാർക്കിംഗ് ഏരിയയിൽ വൈകീട്ടാണ് സ്ഫോടനമുണ്ടായത്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേർ ബസ് കയറാനൊരുങ്ങവെയായിരുന്നു ആക്രമണം. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങളിൽ പ്രകമ്പനമുണ്ടാക്കി. ജനാലച്ചില്ലുകൾ തകർന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും താലിബാനാണ് പിന്നിൽ എന്നാണ് സൂചന. 2013ൽ സുപ്രീം കോടതിയിൽത്തന്നെ നടന്ന സമാനമായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. മനുഷ്യരാശിക്കെതിരായ ക്രൂരതയാണ് അരങ്ങേറിയതെന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി പ്രതികരിച്ചു. 2016 ൽ മാത്രം അഫ്ഗാനിസ്ഥാനിൽ 11500 പേർ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു.