തിരുവനന്തപുരത്തെ റെയില്‍വേ ക്വാട്ടേഴ്‌സില്‍ രക്തം കണ്ടതില്‍ ദുരൂഹത. വിരളടയാള വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

Add Asianetnews as a Preferred SourcegooglePreferred

തമ്പാനൂരിലെ റെയില്‍വേ ക്വാട്ടേഴ്‌സിലാണ് സംഭവം. രാവിലെ പത്രമിടാനെത്തിയ ആളാണ് രക്തം തളം കെട്ടിക്കിടക്കുന്നത് ആദ്യം കാണുന്നത്. മുറിയുടെ ഭിത്തിയിലും തറയിലും പടികളിലുമൊക്കെ രക്തം പറ്റിയിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ താമസിച്ചിരുന്നവ‍ര്‍ ക്വാട്ടേഴ്‌സ് ഒഴിഞ്ഞുപോയത്. സമീപത്തെ ആളൊഴിഞ്ഞ ക്വാട്ടേഴ്‌സുകള്‍ കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധര്‍ തമ്പടിക്കാറുണ്ട്. ഇവര്‍ തമ്മിലുള്ള കയ്യാങ്കളിയാകാം സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിരളടയാള വിദഗ്ദര്‍ നടത്തിയ പരിശോധനയില്‍ ഒന്നിലേറെ പേരുടെ രക്തം ഇവിടെയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റ് ക്വാട്ടേഴ്‌സുകളിലെ താമസക്കാരില്‍ നിന്നും പൊലീസ് വിശദമായ മൊഴിയെടുത്തിട്ടുണ്ട്.