കൊച്ചി പുറംകടലില്‍ കപ്പല്‍ ബോട്ടിലിടിച്ച് മത്സ്യ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ക്യാപ്റ്റന്‍ അടക്കം മൂന്ന് ജീവനക്കാര്‍ റിമാന്‍ഡില്‍. കൊച്ചി ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്‍ട്രേറ്റ് കോടതിയാണ് പ്രതികളെ ഈ മാസം പതിനഞ്ച് വരെ റിമാന്‍ഡ് കാക്കനാട് ജില്ലാ ജയിലിലടച്ചു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

പനാമ രജിസ്‍ട്രേഷനുള്ള എം വി ആംബര്‍ എല്‍ എന്ന കപ്പലിന്‍റെ ക്യാപ്റ്റനും ഗ്രീക്ക് സ്വദേശിയുമായ ജോര്‍ജിനാക്കിസ് ലോണീസ്, സെക്കന്‍റ് ഓഫീസര്‍ ഗ്യാലനോസ് അക്വാനിയോസ്, സീമെന്‍ മ്യാന്‍മര്‍ സ്വദേശി സേവാന എന്നവരെയാണ് കഴിഞ്ഞദിവസം കോസ്റ്റല്‍ സിഐ യുടെ നേതൃത്വത്തില്‍ പുറംകടലിലെത്തി അറസ്റ്റ് ചെയ്തത്. ബോധപൂര്‍വ്വമല്ലാത്ത നരഹത്യ, അപകടകരമായി കപ്പലോടിക്കുക, അപകടം നടന്നിട്ടും അവഗണിച്ച് യാത്ര തുടരുക തുടങ്ങിയ വിവിധ കുറ്റങ്ങള്‍ പ്രകാരമായിരുന്നു പ്രതികളുടെ അറസ്റ്റ്. ഇന്ന് രാവിലെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി പ്രതികളെ കൊച്ചി ജുഡിഷ്യല്‍, ഫസ്റ്റ് ക്ളാസ് മജിസ്‍ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. അപകടം ജീവനക്കാര്‍ അറിഞ്ഞിരുന്നെന്ന പോലീസ് വാദം അംഗീകരിച്ച കോടതി പ്രതികളെ രണ്ടാവ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

അപകട വിവരം ജീവനക്കാര്‍ അറി‍ഞ്ഞിരുന്നില്ലെന്നാണ് കപ്പലിന്‍റെ അഭിഭാഷകരുടെ വാദം. എന്നാല്‍ കുറ്റകരമായ അനസ്ഥ കപ്പല്‍ ക്യാപ്റ്റനടക്കമുള്ളവരുടെ ബാഗത്ത് നിന്നുമുണ്ടായതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ജൂണ്‍ 11നായിരുന്നു ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് പോയ കാര്‍മല്‍ മാതാ എന്ന ബോട്ടില്‍ കപ്പില്‍ ഇടിച്ച് രണ്ട് മത്സ്യ തൊഴിലാളികള്‍ മരിച്ചതും ഒരാളെ കാണാതായതും.