ഹൈദരാബാദ്: പോലീസ് അധികാര പരിധിയെച്ചൊല്ലി തര്‍ക്കിച്ചതിനെ തുടര്‍ന്ന് മൃതദേഹം തെരുവില്‍ അനാഥമായി കിടന്നത് ഒന്നരമണിക്കൂര്‍. ഹൈദരാബാദിലെ ചാര്‍മിനാറിന് സമീപത്തെ ഷീ ടോയ്‌ല്‌റിന് സമീപത്താണ് ടി.ബി രോഗിയായ 26കാരന്റെ മൃതദേഹം ഒരു മണിക്കൂറോളം കിടന്നത്. ചാര്‍മിനാറിന് സമീപത്തെ ഒരു ക്ലിനിക്കല്‍ വച്ച് മരണമടഞ്ഞതായിരുന്നു യുവാവ്.

ബാത്‌റൂമിലേക്ക് പോയ അമ്മയെ കാത്ത് നിന്ന് യുവാവ് റോഡില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും സ്‌റ്റേഷന്റെ അധികാര പരിധിയെച്ചൊല്ലി തര്‍ക്കമുണ്ടായി. ചാര്‍മിനാര്‍ പോലീസും മിര്‍ചോക് പോലീസും തമ്മിലാണ് അധികാര പരിധിയെച്ചൊല്ലി തര്‍ക്കിച്ചത്.

സംഭവം നടന്നത് ചാര്‍മിനാര്‍ പോലീസ് സ്‌റ്റേഷന്റെ പരിധിയിലാണെന്ന് മിര്‍ചാക് പോലീസും തിരിച്ചാണെന്ന് ചാര്‍മിനാര്‍ പോലീസും വാദിച്ചു. മരണം സംഭവിച്ചതിനാല്‍ മൃതദേഹം ഏറ്റെടുക്കാന്‍ ആശുപത്രി അധികൃതരും തയ്യാറായില്ല. തുടര്‍ന്ന് ഒന്നര മണിക്കൂര്‍ നീണ്ട തര്‍ക്കത്തിനൊടുവിലാണ് മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റിയത്.