രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടെന്നും പറ്റില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും പരാതിക്കാരിയുടെ ഭർത്താവ് പറയുന്നു.

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ ഭർത്താവ് ബിജെപിക്കെതിരെ രംഗത്ത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് ഇദ്ദേഹത്തിന്‍റെ ആരോപണം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടെന്നും പറ്റില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിൽ പ്രവർത്തിച്ചില്ലെന്ന് പറഞ്ഞാണ് പുറത്താക്കിയത്. വിശദീകരണം പോലും കേൾക്കാതെയാണ് നടപടിയെന്നും പരാതിക്കാരിയുടെ ഭർത്താവ് ആരോപിക്കുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതിന് പിന്നാലെയാണ് യുവതിയുടെ ഭർത്താവിനെതിരെ യുവമോര്‍ച്ച നടപടിയെടുത്തത്. ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതായി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് വേണുഗോപാലാണ് ഇന്നലെ അറിയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയെ തുടർന്നാണ് നടപടി. നടപടിക്ക് പിന്നില്‍ മറ്റ് കാരണങ്ങളൊന്നും ഇല്ലെന്ന് വേണുഗോപാൽ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നടപടിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് ആരോപിക്കുന്നത്.

ഭർത്താവുമായുള്ള ബന്ധം വഷളായ സമയത്താണ് യുവതിയെ പരിചയപ്പെട്ടതെന്നും പ്രശ്നം പരിഹരിക്കാൻ ഇടപെടുകയാണ് ചെയ്തതെന്നുമായിരുന്നു രാഹുലിൻ്റെ വാദം. എന്നാൽ, ഇത് പൂർണമായി തള്ളികൊണ്ടായിരുന്നു യുവതിയുടെ ഭർത്താവിന്‍റെ പരാതി. തന്റെ കുടുംബ ജീവിതം തകർത്തെന്ന് ആരോച്ചായിരുന്നു യുവാവിന്‍റെ പരാതി. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നായിരുന്നു പരാതിക്കാരിയുടെ ഭർത്താവിൻ്റെ ആവശ്യം. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചെന്ന് പരാതിയില്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വീണ്ടും മത്സരിക്കുമോയെന്ന ചർച്ചകൾ സജീവമായിരിക്കെയാണ് എംഎൽഎക്കെതിരെ പരാതിക്കാരിയുടെ ഭർത്താവ് രംഗത്തുവന്നത്.

YouTube video player