കോഴിക്കോട്: മക്കളെ കാണാതാവുന്ന കഥകള്‍ പലവികാരങ്ങളിലേക്കും എത്തിക്കാറുണ്ട്. ചിലപ്പോള്‍ കരയിപ്പിക്കും. സന്തോഷിപ്പിക്കും. മറ്റു ചിലപ്പോള്‍ ഇത് ആശ്ചര്യപ്പെടുത്താറുമുണ്ട്. എന്നാല്‍ ദുരന്ത കഥയേക്കാള്‍ ചിലത് അത്ഭുതപ്പെടുത്തികൊണ്ട് പര്യവസാനിക്കും. ഇങ്ങനെ സന്തോഷത്തോടെ പര്യവസാനിക്കുന്ന കഥകള്‍ കേള്‍ക്കാനാണ് നമ്മുടെ മനസ്സ് എപ്പോഴും കൊതിക്കുന്നത്. 

 പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പിനും നൊമ്പരത്തിനും ശേഷം കാത്തു കാത്തു നിന്ന ഏക സഹോദരന്‍ തിരികെ എത്തുമ്പോള്‍ അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. കോഴിക്കോട് നരിക്കുനി സ്വദേശിയായ സമീറയും സഹോദരന്‍ ഹനി നാദിറുമാണ് വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയത്. 

ഹനിയുടെ കാണാതാവുന്നത് പിന്നിലെ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ജോലിചെയ്യുകയായിരുന്ന സുഡാനിയായ നാദിറയെ കോഴിക്കോടുകാരന്‍ നൂര്‍ജഹാന്‍ ഭര്‍ത്താവ് മരിച്ചപ്പോള്‍ രണ്ടാം വിവാഹം ചെയ്തു. മൂന്നു പെണ്‍ മക്കള്‍ക്ക് ഒരാള്‍ കുഞ്ഞിനെ ഇവര്‍ക്കായി ഈ ദമ്പതികള്‍ നല്‍കി.

 2000 സെപ്തംബര്‍ മാസം എട്ടിനായിരുന്നു ഈ കുടുംബത്തെ കാത്തിരിപ്പിലേക്കും കണ്ണീരിലേക്കും നയിച്ച് ആ സംഭവം ഉണ്ടാകുന്നത്. ഏക ആണ്‍ തരിയായ മൂന്നു വയസ്സുകാരന്‍ നടക്കാവ് നഴ്‌സറിയില്‍ നിന്നും തിരികെ എത്താത്ത ഈ കുടുംബത്തിനെ ഏറെ നടുക്കം ഉണ്ടാക്കി. എന്നാല്‍ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ബാപ്പ മൂന്നു വയസ്സുകാരനെയും കൂട്ടി പോയെന്നായിരുന്നു മറുപടി. അപ്പോഴും ഈ കുടുംബത്തിന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. പിന്നാലെ എത്തിയ ഫോണ്‍ വിളിയാണ് തെല്ലൊരു ആശ്വാസം പകര്‍ന്നത്. ദമ്പതിമാര്‍ തമ്മിലുണ്ടായ സൗന്ദര്യപിണക്കത്തിന്‍റെ പേരില്‍ ഉമ്മയുടെ അരികില്‍ നിന്നും മകനെ സുഡാനിലേക്ക് ബാപ്പ കൊണ്ടുപോകുന്നുവെന്നായിരുന്നു. സഹോദരിമാരും ഉമ്മയും എന്നെങ്കിലും തങ്ങളുടെ മകന്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നു. 

കോഴിക്കോടു നിന്നും സുഡാനിലെത്തിയപ്പോള്‍ ബാപ്പയോടൊപ്പം ജീവിച്ച ദിവസങ്ങളെ ഒരു പേടി സ്വപ്‌നം പോലെ ഹനി ഓര്‍ക്കുന്നു. വിശക്കുമ്പോള്‍ ആഹാരമോ വിദ്യാഭ്യാസമോ ഹനിക്ക് ലഭിച്ചിരുന്നില്ല. പിതാവ് സുഡാനില്‍ വച്ച് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതോടെ ആകെ താളം തെറ്റി. ബാപ്പയുടെ പഴയ പെട്ടിയില്‍ നിന്നു ലഭിച്ച കുടുംബത്തിന്റെ ഫോട്ടോ ആയിരുന്നു ഹനിയുടെ ഏക പ്രതീക്ഷ. അവന്‍ മനസ്സില്‍ ഉറപ്പിച്ചു എന്നെങ്കിലും തന്‍റെ ഉമ്മയേയും സഹോദരിമാരെയും കണ്ടെത്തുമെന്ന്.

സുഡാനില്‍ ഓരോ മലയാളികളെയും കാണുമ്പോള്‍ ഹനിയുടെ പ്രതീക്ഷകളും വളര്‍ന്നു വന്നു. കൈയ്യിലെ ജനന സര്‍ട്ടിഫിക്കറ്റും ഫോട്ടോയും വച്ച് മലയാളികളോട് തന്‍റെ കഥ പറയും. കുടുംബത്തെ കണ്ടെത്താന്‍ സഹായം തേടും. അതികം വൈകാതെ തന്നെ സഹായം ഹനിയെ തേടിയെത്തി. മണ്ണാര്‍ക്കാടുള്ള ഫാറൂഖ് എന്നയാല്‍ രേഖകളും ഫോട്ടോയുമെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് വഴിത്തിരിവായത്. 

 ഉമ്മയേയും സഹോദരിമാരെയും തേടിയുള്ള ഹനിയുടെ അലച്ചില്‍ അബുദാബിയിലുള്ള മാതാവിന്റെ ബന്ധു റഹീമിലൂടെ സമീറയിലേക്ക് എത്തി. ഇതോടെ ഇരുവരും ഹനിയുമായി ബന്ധപ്പെട്ടു. എന്നാല്‍ ഇരുവരും എങ്ങനെ കാണുമെന്നതില്‍ ഇവര്‍ക്ക് യാതൊരു നിശ്ചയുമുണ്ടായിരുന്നില്ല. സുഡാന്‍ പൗരനായതിനാല്‍ അവിടെ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരാന്‍ എളുപ്പമായിരുന്നില്ല.

തുടര്‍ന്ന് സമീറ ഒരു സന്ദര്‍ശക വിസ തരപ്പെടുത്തി അനിയനെ യു എ ഇയില്‍ എത്തിക്കുകായിരുന്നു. 17 വര്‍ഷങ്ങള്‍ക്കു ശേഷം സഹോദരെ വരവേല്‍ക്കാനായി സമീറ ഷാര്‍ജ വിമാനത്താവളത്തിലെത്തി. ഇരുവരുടെയും കണ്ണുകളില്‍ സന്തോഷാശ്രുക്കളായിരുന്നു. ദുബായില്‍ ഒരു ചെറിയ സ്റ്റേഷനറി ഷോപ്പില്‍ ജോലി ചെയ്യുന്ന സമീറ ഉമ്മയുടെയും സഹോദരിമാരുടെയും സ്വര്‍ണം വിറ്റാണ് അനിയനെ തന്റെ അടുത്തേക്ക് എത്തിച്ചത്. 

ഇനി ഹനിക്ക് എത്രയും പെട്ടന്ന് ഉമ്മയുടെ അടുത്തേക്ക് എത്തണം. ഇത്രയും നാള്‍ കാണാത്തതിന്റെ ഒട്ടേറെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനുണ്ട്. ദുബായില്‍ എത്തിയതിന് ശേഷം ഫോണില്‍ വിളിച്ച് ഒരു പാട് കരഞ്ഞു. മലയാളം അറിയാത്ത ഹനിക്ക് ഉമ്മ പറഞ്ഞെേതാന്നും മനസ്സിലായില്ല. എങ്കിലും ഉമ്മയുടെ ആ സ്‌നേഹം അവന്‍ ആ വാക്കുകളിലൂടെ അനുഭവിക്കുകയായിരുന്നു. വീഡിയോ കോളിലൂടെ ഉമ്മയെ കണ്ടെങ്കിലും എത്രയും പെട്ടെന്ന് അടത്തെത്താന്‍ ഹനി കൊതിക്കുന്നുണ്ട്. ഇന്ത്യന്‍ പൗരത്വം നേടി ഉമ്മയ്ക്കും സഹോദരിമാര്‍ക്കൊപ്പവും കഴിയാനാണ് ഹനിയുടെ ആഗ്രഹം. ഇനി ഹനിക്കായി ഒരു ജോലി തരപ്പെടുത്തണമെന്നും സഹോദരി സമീറ പറയുന്നു. ജോലിക്കിട്ടിയിട്ട് വേണം ഉമ്മയേയും സഹോദരിമാരെയും നോക്കാനെന്നു ഹനി പറയുന്നു. 

 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആ മാതൃസ്‌നേഹത്തെ അനുഭവിക്കാന്‍ ഏക മകന്‍ ഒരു സ്വപ്‌നത്തിലെന്നപോലെ തിരിച്ചെത്തുകയാണ്. ഒരിക്കലും കാണില്ലെന്നു കരുതിയ ആ സഹോദരനെ ദൈവം മുന്നിലെത്തിച്ചെങ്കില്‍ തുടര്‍ന്നും ഈ കാരുണ്യം അവരുടെ കൂടെ ഉണ്ടാകുമെന്നുറപ്പാണ്.