തിങ്കളാഴ്ച്ചയാണ് പ്രദേശത്ത് ശക്തമായ മഴ പെയ്തത്. ഇതോടെ വിമാനത്താവളത്തില്‍ പുതുതായി  നിർമ്മിച്ച മേൽക്കുര ചോരുകയായിരുന്നു

ഗുവാഹട്ടി: മഴയിൽ ചോർന്നൊലിക്കുന്ന ഗുവാഹത്തിയിലെ വിമാനത്താവളമാണ് ഇപ്പോൾ നവ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. ലോക്പ്രിയ ഗോപിനാഥ് ബോര്‍ഡോലോയി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുത്തൻ മേൽക്കൂരയാണ് നിർത്താതെ പെയ്തിറങ്ങിയ മഴയിൽ ചോർന്നൊലിച്ചത്.

സംഭവം യാത്രക്കാർ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച്ചയാണ് പ്രദേശത്ത് ശക്തമായ മഴ പെയ്തത്. ഇതോടെ വിമാനത്താവളത്തില്‍ പുതുതായി നിർമ്മിച്ച മേൽക്കുര ചോരുകയായിരുന്നു.

പാസഞ്ചർ ലോഞ്ചിൽ വെള്ളം കയറി. എയര്‍ കണ്ടീഷന്‍ വിന്റ്, ലൈറ്റ് സോക്കറ്റ്, സീലിഗ് ടൈല്‍സിന്റെ വിടവ് എന്നിവയിലുടെയാണ് വെള്ളം വിമാനത്താവളത്തിലേക്ക് കടന്നത്. ലൈറ്റ് സോക്കറ്റ് വഴി വരുന്ന വെള്ളത്തെ തടഞ്ഞ് നിർത്താൻ ശ്രമിക്കുന്ന ജീവനക്കാരെ വീ‍ഡിയോയിൽ കാണാൻ സാധിക്കും.

മേൽക്കുര കോണ്‍ക്രീറ്റ് ചെയ്തതിൽ വന്ന പിശകാണിത്. സംഭവ സ്ഥലത്ത് താന്‍ ഉണ്ടായിരുന്നുവെന്നും ഉടന്‍ തന്നെ പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടിയതായും എയര്‍പോര്‍ട്ട് മാനേജര്‍ പി കെ ടൈലിങ് പറഞ്ഞു.

വെള്ളം കയറിയതിനെ തുടർന്ന് വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു സ്ഥാനത്തേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ എയർപോർട്ടിനുള്ളിലെ സാധന സാമഗ്രഹികൾ എല്ലാം തന്നെ നശിച്ചതായും അവർ കൂട്ടിചേർത്തു. ഈ വീഡിയോ സിവില്‍ ഏവിയേഷന്‍ മന്ത്രി ജയന്ത് സിന്‍ഹ,പ്രധാന മന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ടാഗ് ചെയ്തിട്ടുണ്ട്. ‍