റിയോ: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസെഫിനെതിരെ ഇംപീച്ച്‌മെന്റ് നടപടി തുടരണോ എന്നത് സംബന്ധിച്ച് പാര്‍ലമെന്റില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. അതിനിടെ പാര്‍ലമെന്‍റില്‍ കുറ്റവിചാരണ നടപടികള്‍ നിര്‍ത്തിവക്കണമെന്നാവശ്യപ്പെട്ട് ദില്‍മ സുപ്രീം കോടതിയെ സമീപിച്ചു

പ്രസിഡന്‍റിനെതിരായ ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ട് പോകാന്‍ പാര്‍ലമെന്‍റിന്‍റെ അധോസഭ കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉപരിസഭയായ സെനറ്റ് ഇക്കാര്യം പരിഗണിക്കുന്നത്. ഇന്ന് ചേരുന്ന സെനറ്റിലെ വോട്ടെടുപ്പ് ഫലവും എതിരായാല്‍ ദില്‍മക്ക് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറിനില്‍ക്കേണ്ടി വരും. നേരത്തെ കുറ്റവിചാരണ നടപടിയുമായി മുന്നോട്ട് പോകാന്‍ പാര്‍ലമെന്റിന്‍റ് അധോസഭയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ആക്ടിംഗ് സ്പീക്കര്‍ നിലപാടെടുത്തത് പ്രതിസന്ധിയുണ്ടാക്കിയിരുന്നു. 

പിന്നീട് ഈ തീരുമാനം ആക്ടിംഗ് സ്പീക്കര്‍ പിന്‍വലിച്ചതോടെ സെനറ്റില്‍ വോട്ടെടുപ്പുമായി മുന്നോട്ട് പോകുന്നതിലുള്ള തടസം നീങ്ങി . അതേ സമയം ഇംപീച്ച്‌മെന്റ് നടപടികള്‍നിര്‍ത്തിവക്കാന്‍നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യപ്പെട്ട് ദില്‍മ സുപ്രീം കോടതിയെ സമീപിച്ചു.

അധോസഭയില്‍ ഇംപീച്ച്‌മെന്‍റ് നടപടിക്ക് അംഗീകാരം നല്‍കിയ സ്പീക്കര്‍ എഡ്വേര്‍ഡോ കന്‍ഹക്കെതിരായ സ്പ്രീം കോടതി നടപടി ചൂണ്ടിക്കാട്ടിയാണ് പുതിയ ഹര്‍ജി. അഴിമതിക്കേസില്‍ കന്‍ഹയെ കഴിഞ്ഞ ആഴ്ച സ്പീക്കര്‍സ്ഥാനത്ത് നിന്ന് സുപ്രീം കോടതി സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

ഈ പശ്ചാത്തലത്തില്‍ ഇംപീച്ച്‌മെന്‍റിന് കന്‍ഹ നല്‍കിയ അനുമതിയും അസാധുവാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ദില്‍മയുടെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. സാവോ പോളോ, ബ്രസിലീയ തുടങ്ങി പ്രമുഖ നഗരങ്ങളില്‍ ദില്‍മ അനുകൂലികള്‍ക കുറ്റവിചാരണ നടപടികള്‍ക്കെതിരെ പ്രതിഷേധപ്രകടനവുമായി രംഗത്തെത്തിയിട്ടുണ്ട്.