മോസ്‌കോയിലെ ലുസ്‌നിസ്‌ക്കി സ്‌റ്റേഡിയത്തിലാകും ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക ആരോഗ്യം മോശമായതിനാല്‍ എത്താനാകില്ലെന്ന് പെലെ അറിയിച്ചിട്ടുണ്ട് 

മോസ്‌കോ: റഷ്യന്‍ ലോകകപ്പ് ചരിത്ര സംഭവമാക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങുകള്‍ ഇക്കുറി ഗംഭീരമാകും. ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോയടക്കമുള്ളവരാണ് ഉദ്ഘാടന ചടങ്ങുകള്‍ അവിസ്മരണീയമാക്കാനെത്തുകയെന്ന് ഫിഫ അറിയിച്ചു.

മോസ്‌കോയിലെ ലുസ്‌നിസ്‌ക്കി സ്‌റ്റേഡിയത്തിലാകും ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. റൊണാള്‍ഡോയ്ക്കൊപ്പം ബ്രിട്ടീഷ് പോപ് ഗായകന്‍ റോബീ വില്യംസ്, റഷ്യന്‍ ഗായിക ഐഡ ഗരിഫുളിന എന്നിവരും കൂടിയാകുമ്പോള്‍ ചടങ്ങുകള്‍ ആഘോഷമാകും. വ്യത്യസ്തമായ ആഘോഷ പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

സംഗീതത്തിന് വലിയ പ്രധാന്യമുള്ളതാകും ഇത്തവണത്തെ ഉദ്ഘാടന ചടങ്ങുകളെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്ഘാടന മത്സരം ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലാണ്. മത്സരത്തിന് അരമണിക്കൂര്‍ മുമ്പാകും ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.

ഇതിഹാസ താരം പെലെയക്കമുള്ളവരെ റഷ്യയിലെത്തിക്കാനായിരുന്നു ഫിഫ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആരോഗ്യം മോശമായതിനാല്‍ എത്താനാകില്ലെന്ന് പെലെ അറിയിച്ചിട്ടുണ്ട്. ലോകകപ്പ് ഉദ്ഘാടന ചടങ്ങിന് മറഡോണ എത്തുമോയെന്ന് കണ്ടറിയണം. ഉദ്ഘാടന വമ്പന്‍ സര്‍പ്രൈസുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് ഫിഫ വക്താക്കള്‍ നല്‍കുന്ന സൂചന.