2018 ഒക്ടോബര്‍ ഏഴിനാണ് ബ്രസീലിലെ പൊതു തെരഞ്ഞെടുപ്പ് ബ്രസീലിന്‍റെ സമ്പദ്ഘടനയും - രാഷ്ട്രീയവും ലോകകപ്പിലെ പ്രകടനം തീരുമാനിക്കും

ബ്രസീലിയന്‍ ജനതയുടെ ആശങ്ക മുഴുവനും ഒക്ടോബര്‍ ഏഴിനെപ്പറ്റി ആലോചിച്ചല്ല. മറിച്ച് വരുന്ന ജൂലൈ 15 ലെ ലോകകപ്പ് ഫുട്ബോള്‍ ഫൈനലിനെപ്പറ്റി ആലോചിച്ചാണ്. ആ ജനത ആത്മവിശ്വാസത്തിലാണ്, എങ്കിലും 2014 ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ ജര്‍മ്മനിയില്‍ നിന്നേറ്റ സെമിയിലെ നാണംകെട്ട തോല്‍വി ഇന്നും ബ്രസീലിയന്‍ ജനതയെ ഭയപ്പെടുത്തുന്നുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് ബ്രസീലിലെ പൊതു തെരഞ്ഞെടുപ്പും പ്രസിഡന്‍റ് തെരഞ്ഞെടുപ്പും നടക്കുന്നത്. രാജ്യം സാമ്പത്തികമായി ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിനിടയില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് ബ്രസീലിനെ സംബന്ധിച്ച് അവരുടെ ഭാവി നിര്‍ണ്ണയിക്കുന്നതാണ്. എന്നാല്‍ അത്തരം ആശങ്കകളൊന്നും ബ്രസീലില്‍ ചെന്നാല്‍ ഇപ്പോള്‍ ദൃശ്യമല്ല. ബ്രസീലിന്‍റെ നോട്ടം മുഴുവനും ഇപ്പോള്‍ റഷ്യയിലേക്കാണ്.

2014 ലെ ലോകകപ്പിന്‍റെ സംഘാടനത്തിന് ശേഷം ബ്രസീല്‍ സാമ്പത്തികമായി മെച്ചപ്പെട്ടങ്കിലും ലോകകപ്പിന്‍റെ വിജയകരമായ നടത്തിപ്പിന് ശേഷം കുതിച്ചുകയറുമെന്ന് കരുതിയ വിദേശ നിക്ഷേപ ശരാശരിയില്‍ അത് ഉണ്ടായില്ല. ആഭ്യന്തര നിക്ഷേപത്തിലും വലിയ മുന്നേറ്റം രാജ്യത്ത് സംഭവിക്കാത്തത് വ്യവസായിക മേഖലകള്‍ വളര്‍ച്ചയുടെ കാര്യത്തില്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷവും പിന്നോക്കം നില്‍ക്കാനിടയാക്കുന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഇരട്ടയക്കത്തിലേക്ക് ഉയര്‍ന്നത് വലിയ സാമൂഹിക- രാഷ്ട്രീയ വെല്ലുവിളിയിലേക്കാണ് ജനതയെ നയിച്ചത്. രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങളെ മധ്യ - വലതുപക്ഷ മുഖം നല്‍കിയാണ് രാഷ്ട്രിയ നേതൃത്വം മുന്നോട്ട് നയിക്കുന്നത്.

പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിനെ വിഷമ വൃത്തിലാക്കാന്‍ സാധ്യതയുളള മറ്റൊരു പ്രധാന പ്രതിസന്ധി ആഭ്യന്തര സൂഷ്മ സാമ്പത്തിക പ്രശ്നങ്ങളാവും (ഡോമസ്റ്റിക്ക് മൈക്രോ ഫിനാന്‍ഷ്യല്‍ ഇംമ്പാലന്‍സസ്). സ്റ്റോക്ക് മാര്‍ക്കറ്റുകളിലേക്കുളള സമ്പത്തിലുളള ദൗര്‍ബല്യം, നിക്ഷേപ സൗഹാര്‍ദ്ദമല്ലാത്ത സ്ഥാപനങ്ങള്‍, വികസന്മേുഖമല്ലാത്ത നയങ്ങളുടെ കുറവ് ഇവയാണ് പ്രധാന സൂഷ്മ സാമ്പത്തിക പ്രശ്നങ്ങള്‍. വികലമായി തുടരുന്ന സാമ്പത്തിക നയങ്ങളെ തൂത്തെറിഞ്ഞ് പുതിയ നയങ്ങള്‍ നടപ്പാക്കി ഫുട്ബോളിന്‍റെ മക്കയെ സാമ്പത്തിക കരുത്തുളള വികസിത രാജ്യമാക്കുകയാവും പുതുതായി അധികാരത്തിലേറാന്‍ പോകുന്ന സര്‍ക്കാരിന് മുന്‍പിലെ പ്രാധാന കര്‍മ്മ പരിപാടിയാവുക. ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളെക്കുറിച്ച് ഗോള്‍ഡന്‍ സാഷെയുടെ പഠന റിപ്പോര്‍ട്ടിലേതാണ് ഈ കണ്ടെത്തലുകള്‍.

റഷ്യയില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിലെ ബ്രസീലിന്‍റെ പ്രകടനമാവും ബ്രസീലിന്‍റെ ഭാവി സാമ്പത്തിക കര്‍മ്മ പരിപാടികളെ തീരുമാനിക്കുന്നത്. ലോകകപ്പിലെ തോല്‍വി ബ്രസീലിയന്‍ ജനതയെ തളര്‍ത്തുക വൈകാരികമായി മാത്രമാവില്ല. അത് അവരുടെ ഉല്‍പ്പാദന - തൊഴില്‍ മേഖലകളെക്കൂടി തളര്‍ത്തും. എന്നാല്‍ ആറാം തവണ ലോക കിരീടവുമായാണ് ടീം രാജ്യത്തേക്ക് തിരികെയെത്തുന്നതെങ്കില്‍ അവര്‍ കൂടുതല്‍ ഉത്തേജിതരാവും. രാജ്യപുരോഗതി മിന്നല്‍ വേഗത്തിലായാലും അത്ഭുതപ്പെടേണ്ട, കാരണം രാജ്യം ബ്രസീലാണ്. ഫുട്ബോളിന് ചുറ്റു ഭ്രമണം ചെയ്യുന്ന സാമ്പത്തിക - രാഷ്ട്രീയ - സാമൂഹിക ജീവിതം പുലരുന്ന ബ്രസീലില്‍ ഫുട്ബോളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്.