മൂവാറ്റുപുഴ: എറണാകുളം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ വിധി കർത്താക്കൾക്കെതിരെ മൂന്നാം ദിവസവും കോഴ വിവാദം. വ്യാഴാഴ്ച കുച്ചിപ്പുടി മത്സരത്തിലെ വിധിക്കെതിരേ പ്രതിഷേധമുയർന്ന മേളയിൽ ഇന്നലെ ഒപ്പന, നാടോടി നൃത്തങ്ങളിലെ വിധികൾക്കെതിരെയായിരുന്നു പ്രതിഷേധം. മത്സരാർത്ഥിയും രക്ഷിതാക്കളുമടങ്ങുന്ന ജനക്കൂട്ടം വേദിയിൽ തടഞ്ഞുവച്ച വിധികർത്താക്കളെ പോലീസെത്തിയാണ് രക്ഷപെടുത്തിയത്.
മൂവാറ്റുപുഴ മുൻസിപ്പൽ ടൗൺഹാളിൽ നടന്ന ഹൈസ്കൂൾ വിഭാഗം നാടോടി നൃത്ത മത്സരവേദിയിലാണ് സംഘർഷമുണ്ടായത്. വിധി നിർണ്ണയത്തിൽ സാമ്പത്തിക ഇടപെടൽ ഉണ്ടായതായി ആരോപിച്ചായിരുന്നു പ്രതിഷേധം. ഒരു വിഭാഗം കാണികളും ഇവർക്ക് പിൻതുണയായി എത്തി. ഇതറിഞ്ഞ് സ്ഥലത്തെത്തിയ മൂവാറ്റുപുഴ എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘവും പ്രതി ഷേധക്കാരും തമ്മിൽ നേരിയ തോതിൽ ഉന്തും തള്ളും ശക്തമായ വാക്കേറ്റവും നടന്നു. മത്സരം വീണ്ടു നടത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
എന്നാൽ വിധികർത്താക്കളെ തടഞ്ഞുവച്ചതിനെതിരെ ശക്തമായ നിലപാടെടുത്ത പോലീസ് അവരെ മോചിപ്പിക്കുകയും ചെയ്തു. ഒപ്പന മൽസരത്തിന്റെ വിധി നിർണ്ണയത്തിൽ അപാകത ആരോപിച്ചു പറവൂർ ഗവ ഹൈസ്കൂളിലെ വിദ്യാർത്ഥിനികൾ സ്റ്റേജിൽ കുത്തിയിരുന്നും പ്രതിഷേധിച്ചു. ഡിവൈഎസ്പി സ്ഥലത്തെത്തി അനുനയിപ്പിച്ചതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്. വ്യാഴാഴ്ച കുച്ചിപ്പുടി നൃത്തത്തിലെ വിധിക്കെതിരെയുളള രക്ഷകർത്താവിന്റെ പ്രതിഷേധവും കടുത്തതായിരുന്നു.
