ഇന്നും നാളയുമായി ഗോവയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഭീകരവാദം തന്നെയായിരിക്കും പ്രധാനച‍ര്‍ച്ചാ വിഷയം. ഭീകരവാദം നേരിടുന്നതില്‍ റഷ്യ ബ്രസീല്‍ ചൈന ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ പിന്തുണ വേണമെന്ന് ദേശീയസുരക്ഷ ഉപദേഷ്‌ടാവ് അജിത് ദോവല്‍ ആവശ്യപ്പെട്ടു. ആഗോള ഭീകരതക്കെതിരെ സമഗ്രമായ അന്താരാഷ്‌ട്ര കണ്‍വെന്‍ഷന്‍ വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് റഷ്യയുടെ പിന്തുണ കിട്ടിയിട്ടുണ്ടെങ്കിലും ചൈന പാകിസ്ഥാനൊപ്പമാണ്. ഇന്ത്യയുടെ നിര്‍ദ്ദേശത്തിന് ചൈനയുടെ മറുപടി എന്തായിരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

ബ്രിക്‌സ് ഉച്ചകോടിയില്‍ ആദ്യമായി ബിംസ്ടെക് രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട് ഭീകരവാദത്തെ നേരിടുന്നതിന് ബംഗ്ലാദേശ് ശ്രീലങ്ക നേപ്പാള്‍ ബൂട്ടാന്‍ തായ്ലാന്റ് മ്യാന്‍മാര്‍ എന്നീ ബിംസ്ടെക് രാജ്യങ്ങളുടെ പിന്തുണകൂടി ഇന്ത്യ ലക്ഷ്യമിടുന്നു. സാമ്പത്തികവും രാഷ്‌ട്രീയവുമായ ബന്ധം ശക്തിപ്പെടുത്താന്‍ ബ്രിക്‌സ് ഉച്ചകോടിക്ക് കഴിയുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സഹകരണത്തിനുള്ള സാധ്യത പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ ഉച്ചകോടയില്‍ കഴിയുമെന്ന പ്രതീക്ഷയും പ്രധാനമന്ത്രി പങ്കുവച്ചു. ഉച്ചകോടിക്കിടെ റഷ്യയുമായും ചൈനയുമായും ഇന്ത്യ ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളുമായി സുപ്രധാനകരാറുകളിലും ഒപ്പ് വയ്‌ക്കും.