പത്തനംതിട്ട: പുത്തന്‍പീടിക സ്വദേശിയായ യുവതിയും എറണാകുളം സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത് കഴിഞ്ഞയാഴ്ചയായിരുന്നു. കല്യാണത്തിനു തലേന്നുവരെ കാര്യങ്ങള്‍ എല്ലാം സ്വഭാവികമായി തന്നെ മുന്നേറി. എന്നാല്‍ കല്യാണ ദിവസം കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നു. കല്യാണദിവസം രാവിലെ പെണ്‍കുട്ടിയെ കാണാനില്ല. 

പരിഭ്രാന്തിയിലായ വീട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. രാവിലെ രണ്ടു മണിവരെ പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്നു എന്നു വധുവിന്റെ വീട്ടുകാര്‍ പോലീസില്‍ വിരമറിയിക്കുകയായിരുന്നു. വരന്റെ വീട്ടുകാരെ വിവരമറിയിച്ചു എങ്കിലും അവര്‍ അവിടെ നിന്നു പുറപ്പെട്ടു കഴിഞ്ഞിരുന്നു. വിവാഹ വേദിയില്‍ എത്തിയ വരന്‍റെ വീട്ടുകാര്‍ ബഹളം വച്ചു. 

തുടര്‍ന്ന് പത്തനംതിട്ട പോലീസ് വരനേയും സംഘത്തേയും സ്‌റ്റേഷനിലേയ്ക്കു വിളിച്ചു വരുത്തുകയായിരുന്നു. ഇരുകൂട്ടരും സ്‌റ്റേഷനില്‍ വച്ചു വാക്കേറ്റം നടത്തി എങ്കിലും പോലീസ് ഇടപെട്ട് ഇരുകൂട്ടരേയും ശാന്തരാക്കി മടക്കിയയച്ചു. കാണാതായ വധുവിനു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കവേ പിറ്റേന്നു രാവിലെ വധുവും മറ്റൊരു യുവാവും പോലീസ് സ്‌റ്റേഷനില്‍ എത്തി. 

തങ്ങള്‍ പ്രണയത്തിലാണെന്നും ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കണം എന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇരുവരേയും കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ഒന്നിച്ചു പോകാന്‍ അനുവദികുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. വീട്ടുകാര്‍ ഇക്കാര്യം അറിഞ്ഞിരുന്നു എങ്കില്‍ കാര്യമാക്കിരുന്നില്ല.