അപൂർവ്വ രോഗം ബാധിച്ച് 3 സഹോദരങ്ങള്‍
കോഴിക്കോട്: കോഴിക്കോട് കാക്കൂരിൽ ഒരു വീട്ടിലെ 3 സഹോദരങ്ങൾക്കും അപൂർവ്വ രോഗം. പരസഹായത്തിന് ആളില്ലാതെ ബുദ്ധിമുട്ടുകയാണ് ഇവരുടെ പ്രായമായ അമ്മ. പുനരധിവാസം ജില്ലാ കളക്ടർ ഉറപ്പ് നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കാക്കൂരിലാണ് മൂന്നു സഹോദരങ്ങൾക്ക് അപൂർവ്വ രോഗം ബാധിച്ചത്. മൂന്നു പേർക്കും സ്കീസോഫ്രീനിയ എന്ന മാനസിക രോഗവുമുണ്ട്. ഇവരിൽ മൂത്തയാളായ ഗോകുൽ കൃഷ്ണയാക്കാണ് ആദ്യം ശരീരത്തിൽ വലിയ മുഴകൾ രൂപപ്പെട്ടത്.
ക്രമേണ കാൽമുട്ടുകൾ വളഞ്ഞ് നടക്കാൻ പറ്റാത്ത അവസ്ഥയിലായി. അപൂർവ്വ രോഗമാണെന്ന് ഡോക്ടർമാരും വിധിയെഴുതി. ഇപ്പോൾ പൂർണമായും കിടപ്പിലാണ്. എല്ലാത്തിനും പരസഹായം വേണം. ബുദ്ധിസ്ഥിരതയില്ലാത്ത രണ്ട് പെണ്‍കുട്ടികളെകൂടി പരിചരിക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ് അമ്മ. 8 വർഷം മുൻപ് ഭർത്താവ് മരിച്ചു. 38ഉം 35ഉം വയസ്സുള്ള ഈ പെണ്‍കുട്ടികൾക്കും ഇപ്പോൾ അപൂർവ്വ രോഗത്തിന്‍റെ ലക്ഷണങ്ങളുണ്ട്. മുൻപ് കോഴിക്കോട് ജില്ലാ കളക്ടർ ഇടപെട്ട് ഇവരെ പുനരധിവിപ്പിക്കാനുള്ള പദ്ധതികൾ ആലോചിച്ചിരുന്നെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ഇപ്പോൾ സുമനസുകളുടെ കാരുണ്യം തേടുകയാണ് ഈ കുടുംബം.