ബുലന്ദ്ഷഹർ എസ് എസ് പി (സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ്) കൃഷ്ണ ബഹാദൂര്‍ സിംഗ്, സിയാന സര്‍ക്കിള്‍ ഓഫീസര്‍ ഡി എസ് പി സത്യപ്രകാശ് ശര്‍മ്മ, ചിന്‍ഗ്രാവതി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സുരേഷ് കുമാര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്.
ബുലന്ദ്ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ കലാപത്തിൽ എസ് എസ് പിയെ ആടക്കം മൂന്ന് പേരെ സ്ഥലം മാറ്റി. ബുലന്ദ്ഷഹർ എസ് എസ് പി (സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ്) കൃഷ്ണ ബഹാദൂര്‍ സിംഗ്, സിയാന സര്‍ക്കിള്‍ ഓഫീസര്‍ ഡി എസ് പി സത്യപ്രകാശ് ശര്‍മ്മ, ചിന്‍ഗ്രാവതി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സുരേഷ് കുമാര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. കലാപമുണ്ടായി ആറ് ദിവസത്തിന് ശേഷമാണ് ആദ്യ നടപടി.
കൃഷ്ണ ബഹാദൂര്‍ സിംഗിനെ ലഖ്നൗ ഡി ജി പി ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കാണ് മാറ്റിയത്. സീതാപൂര്‍ എസ് പി പ്രഭാകര്‍ ചൗധരിയെയാണ് പകരം ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. ഡി ജി പി ഒ പി സിംഗിന്റെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിന് ശേഷമാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസം സുബോധ് കുമാർ കൊല്ലപ്പെട്ടത് അപകടമാണെന്നും ആള്‍ക്കൂട്ട കൊലപാതകമല്ലെന്നുമുള്ള ന്യായീകരണവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുകാർക്കെതിരെയുള്ള നടപടി.
അതേ സമയം സുബോധ് കുമാര്‍ സിംഗിനെ വെടിവെച്ച സൈനികന്‍ ജിതേന്ദ്ര മാലികിനെ പൊലീസ് ഇന്ന് പിടികൂടിയിരുന്നു. ശ്രീനഗറിൽ ഇയാൾ ജോലി ചെയ്യുന്ന സൈനിക യൂണിറ്റ് തന്നെയാണ് പിടികൂടിയത്. അന്വേഷണത്തിൽ എല്ലാവിധ സഹായവും സൈന്യം പൊലീസിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
