ഹിന്ദു മതപരിപാടികള്‍ക്ക് തടസ്സം നില്‍ക്കുന്ന പ്രവണത പൊലീസുദ്യോ​ഗസ്ഥനുണ്ടെന്നും ഇക്കാരണത്താൽ ഹിന്ദുക്കളുടെ ഇടയിൽ അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ടെന്നും കത്തിൽ പറഞ്ഞിരുന്നു.

ലഖ്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ കലാപത്തിൽ കൊല്ലപ്പെട്ട സുബോധ് കുമാര്‍ സിം​ഗിനെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് മൂന്ന് മാസങ്ങൾക്ക് മുമ്പ് ബി ജെ പി നേതാക്കൾ സർക്കാരിന് കത്തിയച്ചിരുന്നുവെന്ന് റിപ്പോർട്ട്. ഹിന്ദു മത പരിപാടികൾക്ക് സുബോധ് തടസ്സം നിന്നുവെന്നാരോപിച്ചാണ് കത്തയച്ചിരുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ ഒന്നിന് നേതാക്കള്‍ ബുലന്ദ്ഷഹർ എം പി ഭോല സിം​ഗിനാണ് ഇത് സംബന്ധിച്ച കത്തയച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ആറ് ബി ജെ പി നേതാക്കളാണ് ഭോല സിം​ഗിനയച്ച കത്തിൽ ഒപ്പിട്ടിരിക്കുന്നത്. അതേ സമയം ബി ജെ പി ജനറല്‍ സെക്രട്ടറി സഞ്ജയ് ശ്രോത്രിയ സുബോധിനെ മാറ്റണമെന്നാവശ്യപ്പെട്ട് കൊണ്ട് കത്തയച്ച കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഹിന്ദു മതപരിപാടികള്‍ക്ക് തടസ്സം നില്‍ക്കുന്ന പ്രവണത പൊലീസുദ്യോ​ഗസ്ഥനുണ്ടെന്നും ഇക്കാരണത്താൽ ഹിന്ദുക്കളുടെ ഇടയിൽ അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ടെന്നും കത്തിൽ പറഞ്ഞിരുന്നു. സുബോധിനെ സ്ഥലം മാറ്റാൻ ആവശ്യപ്പെട്ട കാര്യം ബി ജെ പി മുൻ കോർപ്പറേറ്ററും കത്തിൽ ഒപ്പിട്ടയാളുമായ മനോജ് ത്യാഗിയും സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടാതെ പശു മോഷണവും കശാപ്പുമായും ബന്ധപ്പെട്ടുള്ള കേസുകൾ സുബോധ് ​ഗൗരവമായി കാണുന്നില്ലെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് മാറ്റി നടപടി സ്വീകരിക്കണമെന്നും രണ്ട് പാരഗ്രാഫുള്ള കത്തില്‍ ആരോപിച്ചിരുന്നു. അതേ സമയം ബി ജെ പിയും സുബോധും തമ്മിൽ സംഘര്‍ഷങ്ങള്‍ നടന്നിട്ടുണ്ടെന്ന് ശ്രോത്രിയ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.