ഉത്തർപ്രദേശിൽ 'പശുക്കുട്ടി'യെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു
ആന്തരികമായുണ്ടായ മുറിവ് മൂലമാണ് പശുക്കുട്ടി ചത്തതെന്ന് ഡോക്ടർ സാക്ഷ്യപ്പടുത്തുന്നു. ബലാത്സംഗം മൂലമാണ് ഈ മുറിവുണ്ടായതെന്ന് സ്ഥിരീകരിക്കാൻ ലാബ് പരിശോധനയ്ക്ക് അയച്ചതായും ഡോക്ടർ വെളിപ്പെടുത്തുന്നു.
ഉത്തർപ്രദേശ്: പശുക്കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ ഉത്തർപ്രദേശിലെ ഭാഗ്പത്ത് ജില്ലയിൽ പ്രതിഷേധം രൂക്ഷമാകുന്നു. നാലുമാസം പ്രായമുള്ള പശുക്കുട്ടിയെ ആണ് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊന്നത്. ഭാഗ്പത്തിലെ ദിൽവാഡ ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം. ശനിയാഴ്ചയാണ് പശുക്കുട്ടി ചത്തത്. അതേ ഗ്രാമത്തിലുള്ള യുവാവിനെതിരെ പ്രകൃതിവിരുദ്ധ ലൈംഗികപീഡന നിരോധന നിയമം അനുസരിച്ച് കേസെടുത്തിരുന്നു.
സമീപപ്രദേശങ്ങളിലെ ഹൈന്ദവസംഘടനകൾ സംഭവത്തിൽ വൻ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. യുവാവിനെ അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ പ്രതിയെന്ന് ആരോപിക്കപ്പെട്ടിരിക്കുന്ന യുവാവിന് പ്രായപൂർത്തിയായിട്ടില്ല എന്നാണ് കുടുംബാംഗങ്ങളുടെ വാദം. വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ ഇയാളുടെ യഥാർത്ഥ പ്രായം കണ്ടെത്താൻ സാധിക്കുകയുള്ളൂ. സർക്കാർ മൃഗഡോക്ടറാണ് പശുക്കുട്ടിയുടെ ശവശരീരം പരിശോധിച്ചത്. ആന്തരികമായുണ്ടായ മുറിവ് മൂലമാണ് പശുക്കുട്ടി ചത്തതെന്ന് ഡോക്ടർ സാക്ഷ്യപ്പടുത്തുന്നു.
ബലാത്സംഗം മൂലമാണ് ഈ മുറിവുണ്ടായതെന്ന് സ്ഥിരീകരിക്കാൻ ലാബ് പരിശോധനയ്ക്ക് അയച്ചതായും ഡോക്ടർ വെളിപ്പെടുത്തുന്നു. എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം ഹീനമായ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ വാക്കുകൾ ഇല്ല എന്നായിരുന്നു ഹിന്ദു ജാഗരൺ മഞ്ച് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് അങ്കിത് ബഡേലിയുടെ പ്രതികരണം.