കാറിൽ ഡ്രൈവറുടെ സീറ്റിലാണ് മൃതദേഹം കിടന്നിരുന്നത്.  നവീൻ സഞ്ചരിച്ച കാറും പൂര്‍ണമായി കത്തിയ നിലയിലായിരുന്നു. ലോണിയിൽനിന്നും സാഹിബബാദിലേക്ക് പോകുന്ന വഴി ഭോപ്രയിൽ വച്ച് പുലർച്ച 2.30നാണ് അപകടമുണ്ടായത്.

ഗാസിയബാദ്: ഉത്തർപ്രദേശിൽ ആം ആദ്മി പാർട്ടി നേതാവ് നവീൻ ദാസിനെ(25) കത്തികരിഞ്ഞ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാറിൽ ഡ്രൈവറുടെ സീറ്റിലാണ് മൃതദേഹം കിടന്നിരുന്നത്. നവീൻ സഞ്ചരിച്ച കാറും പൂര്‍ണമായി കത്തിയ നിലയിലായിരുന്നു. ലോണിയിൽനിന്നും സാഹിബബാദിലേക്ക് പോകുന്ന വഴി ഭോപ്രയിൽ വച്ച് പുലർച്ച 2.30നാണ് അപകടമുണ്ടായത്. പ്രഭാത സവാരിക്ക് ഇറങ്ങിയ ആളുകളാണ് അപകട വിവരം പൊലീസിനെ അറിയിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

വാഹനത്തിൽ നിന്നും നവീനിന്റേതെന്ന് കരുതപ്പെടുന്ന മൊബൈൽ ഫോൺ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഫോൺ പൊലീസ് പരിശോധിച്ച് വരുകയാണ്. അതേസമയം, നവീനിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിക്കുന്നു. കൃത്യം ചെയ്തയാൾ നവീനിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും അപകടപ്പെടുത്തുകയുമായിരുന്നുവെന്നുമാണ് ആരോപണം.

അതേസമയം,കാറിനകത്ത് നിന്നും താക്കോൽ കണ്ടെത്താൻ‌ കഴിഞ്ഞിട്ടില്ല. വാതിലുകൾ ലോക്ക് ചെയ്ത നിലയിലായിരുന്നു. കാർ കത്തുന്ന സമയത്ത് വാതിലുകൾ തുറന്ന് നവീൻ രക്ഷപ്പെടാൻ ശ്രമിക്കുകമായിരുന്നു. എന്നാൽ പുറത്തുനിന്നും കാർ പൂട്ടിയതുകൊണ്ടാണ് നവീനിന് രക്ഷപ്പെടാൻ സാധിക്കാഞ്ഞതെന്നും കുടുംബം ആരോപിച്ചു. അർദ്ധരാത്രി 12.30 വരെ നവീനുമായി ഫോണിൽ സംസാരിച്ചിരുന്നതായി സഹോദരി വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആം ആദ്മി പാർട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ നവീനിന്റെ കുടുംബത്തെ സന്ദർശിച്ചു.