രാജസ്ഥാനിലെ രാംഘട്ടിൽ ബി ജെ പി സീറ്റ് പിടിച്ചെടുത്ത് കോൺഗ്രസ്. അതേസമയം ഹരിയാന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജിന്ദ് സീറ്റ് പിടിച്ചെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടി.

ദില്ലി: ഉപതെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലെ രാം ഘട്ട് നിയമസഭ മണ്ഡലത്തിൽ കോൺഗ്രസിന് ജയം. കോൺഗ്രസ്‌ സ്ഥാനാർഥി സഫിയ സുബൈർ ഖാൻ 12,228 വോട്ടിനു ജയിച്ചു. ഹരിയാനയിലെ ജിന്ദിൽ ബി ജെ പി സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. 

രാജസ്ഥാനിലെ ബി ജെ പി നിയമസഭാ സിറ്റിങ് സീറ്റാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. രാജസ്ഥാനിലെ 200 അംഗ നിയമസഭയിൽ കോൺഗ്രസ്‌ അംഗബലം 100 ആയി. ഇതോടെ രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിന് കേവല ഭൂരിപക്ഷമായി. ബി ജെ പിയുടെ സുഖ് വാന്ത് സിങ്ങിനെയാണ് സാഫിയ അട്ടിമറിച്ചത്. തുടക്കം മുതലേ രാംഗറില്‍ കോണ്‍ഗ്രസിന്‍റെ മുന്നേറ്റമായിരുന്നു കണ്ടത്. ഇവിടെ ബിഎസ്പി സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ കേന്ദ്രമന്ത്രി നട്‌വര്‍ സിങ്ങിന്റെ മകന്‍ ജഗത് സിങ്ങ് മൂന്നാം സ്ഥാനത്താണ്.

അതേസമയം ഹരിയാന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജിന്ദ് സീറ്റ് പിടിച്ചെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടി. ഐഎന്‍എല്‍ഡിയുടെ സിറ്റിങ് സീറ്റാണ് ബി ജെ പി സ്ഥാനാർഥി കൃ ഷണൻ മിദ്ദ സീറ്റ് പിടിച്ചെടുത്തത്. ബി ജെ പി ഇതുവരെ ജയിച്ചിട്ടില്ലാത്ത സീറ്റാണ് ജിന്ദ്. കോൺഗ്രസ് സ്ഥാനാർഥി രൺദീപ് സിങ് സുർ ജേവാല മൂന്നാം സ്ഥാനത്താണ്. ഹരിചന്ദ് മിദ്ധയുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മകന്‍ കൃഷ്ണ മിദ്ധയെയാണ് ബി ജെ പി ഇവിടെ മത്സരിപ്പിച്ചത്. ഐഎന്‍എല്‍ഡി സ്ഥാനാര്‍ഥി നിലവില്‍ നാലാം സ്ഥാനത്താണ്.