രാഷ്ട്രീയ സംഘർഷങ്ങളിൽ പോലീസ് മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് ഏഴ് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. കണ്ണൂരിൽ മൂന്ന് പേർ വെട്ടേറ്റ് മരിച്ചു. ഈ പശ്ചാത്തലത്തിലായിരുന്നു സർവ്വകക്ഷി സമാധാന യോഗം വിളിച്ചത്. യോഗത്തിൽ പങ്കെടുത്ത ബിജെപി കോൺഗ്രസ് നേതാക്കൾ പോലീസ് നടപടി കാര്യക്ഷമമല്ലെന്ന് കുറ്റപ്പെടുത്തി. എന്നാൽ സംഘർഷങ്ങളിൽ മുഖംനോക്കാതെയുള്ള നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബോംബും ആയുധങ്ങളും നിർമ്മിക്കുന്നത് കണ്ടെത്താനുള്ള നടപിടയുണ്ടാകും. പോലീസ് സ്റ്റേഷൻ വളഞ്ഞ് പ്രതികളെ മോചിപ്പിക്കുന്ന പ്രവണ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമാധാന ശ്രമങ്ങളുമായി പൂർണ്ണമായി സഹകരിക്കുമെന്ന് യോഗത്തിൽ ബിജെപി നേതാക്കളും അറിയിച്ചു. പോലീസിനെതിരെ ശക്തമായ വിമർശനമാണ് നേതാക്കൾ നടത്തിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉഭയകക്ഷി യോഗം വീണ്ടും വിളിക്കും. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നും യോഗം തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു.