അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് നടന്ന പ്രസവങ്ങളിൽ 42 ശതമാനവും സിസേറിയനാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രസവ ശസ്ത്രക്രിയ നിരക്ക് ക്രമാതീതമായി കൂടുന്നുവെന്ന് കണക്കുകൾ. കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ വിലയിരുത്തുന്നത്. അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് നടന്ന പ്രസവങ്ങളിൽ 42 ശതമാനവും സിസേറിയനാണ്. ദേശീയ ശരാശരിയേക്കാൾ വളരെക്കൂടുതലാണ് ഈ നിരക്കെന്നും സിഎജി നിയമസഭയിൽ വച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ വിഷയത്തിൽ വിദഗ്ദ്ധരുടെ പ്രതികരണങ്ങളും തേടുന്നുണ്ട്.
സിസേറിയന്റെ ദേശീയ ശരാശരി 17.2 ശതമാനമാണെന്നിരിക്കെയാണ് സംസ്ഥാനത്തെ ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നത്. അഞ്ച് വർഷത്തിനിടയിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ നടത്തിയ പഠന റിപ്പോർട്ടാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ നിയമസഭയിൽ വച്ചത്. പരിശോധന നടത്തിയ ആശുപത്രികളിൽ മുൻ വർഷങ്ങളേക്കാൾ സിസേറിയൻ നിരക്ക് കൂടി. സിസേറിയൻ നിരക്ക് 15 ശതമാനമായി കുറയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം. ആദ്യ പ്രസവം സിസേറിയനായാൽ രണ്ടാമത്തേതും സിസേറിയനാകാനുള്ള സാധ്യത 50 ശതമാനത്തിലേറെയാണെന്നാണ് വിദഗ്ദ്ധാഭിപ്രായം
2012 മുതൽ 17 വരെ 24 ലക്ഷത്തി 95000 ഗർഭിണികളാണ് എത്തിയത്. ഇവരിൽ 35 ശതമാനം പേരിലും എച്ച് ഐ വി പരിശോധന നടത്തിയില്ലെന്ന റിപ്പോർട്ടും ഗൗരവകരമാണ്. ഇതിൽ 55.86 ശതമാനം പേരിലും ലൈംഗിക രോഗപരിശോധന പോലും നടത്തുന്നില്ല. മാതൃ ശിശു മരണ നിരക്കുകൾ കുറയുന്നതിനിടയിലാണ് സിസേറിയന്റെ എണ്ണം വർഷംതോറും ഉയരുന്നത്.
