പശുക്ഷേമത്തിനായുള്ള 'രാഷ്ട്രീയ കാമധേനു ആയോഗ്' പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 750 കോടി രൂപയാണ് ഈ പദ്ധതിക്കായി കേന്ദ്രം വകയിരുത്തിയിരിക്കുന്നത്.
ദില്ലി: പശുക്കളുടെയും ക്ഷീരകര്‍ഷകരുടെയും സംരക്ഷണവും ക്ഷേമവും ലക്ഷ്യമിട്ടുള്ള 'രാഷ്ട്രീയ കാമധേനു ആയോഗ്' എന്ന പുതിയ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പശു വളർത്തൽ, പരിപാലനം, പ്രത്യുത്പാദനം, കാലിത്തീറ്റ ഉത്പാദനം എന്നീ മേഖലകളിൽ നേട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്രം അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ ഈ പദ്ധതിക്കായി 750 കോടി രൂപ വകയിരുത്തിയിരുന്നു. വനിതകൾ ഉൾപ്പെടെയുള്ളവർക്ക് ക്ഷീര വികസന മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ നൽകാൻ പദ്ധതിയിലൂടെ കഴിയുമെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ. പശുക്കളെ ആദരിക്കുന്നത് നാണക്കേടായി ഈ സര്‍ക്കാര്‍ കാണുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് പീയുഷ് ഗോയല്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്.
