തിരുവനന്തപുരം: സംസ്ഥാനത്ത് നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാ കുറ്റമായി മാറുന്ന നെല്‍വയല്‍ നീര്‍ത്തട ഭേദഗതി ഓര്‍ഡിനന്‍സിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. പട്ടികജാതി/പട്ടിക വര്‍ഗ സംവരണം ഉറപ്പാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സര്‍ക്കാര്‍ പദ്ധതികള്‍ക്കായി പ്രാദേശിക ഭരണ സമിതികളുടെ അനുമതിയില്ലാതെ വയല്‍ നികത്താം. തരിശ് നിലം ഏറ്റെടുക്കാന്‍ ഉടമയുടെ സമ്മതവും വേണ്ട. തരിശ് നിലം ഏറ്റെടുത്ത് കൃഷിയിറക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കും. നിശ്ചിത തുക പാട്ടമായി ഉടമസ്ഥന് കൊടുത്താല്‍ മതി. സംസ്ഥാന അഡ്മിനിസ്‍ട്രേറ്റീവ് സര്‍വീസ് സംബന്ധിച്ച് പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനുള്ള സമയ പരിധി അവസാനിക്കും മുമ്പേ പ്രത്യേക ചട്ടങ്ങള്‍ക്കു് മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളില്‍ പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്ക് ലഭിക്കേണ്ട സംവരണം ഉറപ്പാക്കാന്‍ സുപ്രീം കോടതിയെ സമീപിക്കും. ചീഫ് സെക്രട്ടറി ഡോ. കെ.എം എബ്രഹാം വിരമിക്കുന്ന ഒഴിവിലേക്ക് പോള്‍ ആന്റണിയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.