തിരുവനന്തപുരം: ബസ് ചാർജ് കൂട്ടി. ചാര്‍ജ് വർധനയ്ക്ക് മന്ത്രിസഭ അംഗീകരിച്ചു. മിനിമം ചാര്‍ജ്ജ് ഇപ്പോഴുള്ള ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയാക്കി ഉയര്‍ത്തും.ബസ് ചാർജ് വർധന മാര്‍ച്ച് ഒന്നു മുതൽ നിലവിൽ വരും. ഫാസ്റ്റ് പാസഞ്ചറുകളിലും മിനിമം നിരക്ക് ഒരു രൂപ കൂട്ടി 11 രൂപയാക്കും. സിറ്റി ഫാസ്റ്റുകളിലെ നിരക്കും എട്ട് രൂപയാക്കും. വിദ്യാർത്ഥികളുടെ മിനിമം നിരക്കിൽ മാറ്റമില്ല. എന്നാല്‍ സ്ളാബ് അടിസ്ഥാനത്തിൽ വരുമ്പോൾ നേരിയ വർധന ഉണ്ടാകും. ടിക്കറ്റിന്റെ 25 ശതമാനമാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍.

സൂപ്പർ എക്സ്പ്രസ് / എക്സിക്യൂട്ടീവ് ബസുകളില്‍ മിനിമം ചാര്‍ജ് 13ൽ നിന്ന് 15 രൂപയാക്കും. സെമി സ്ലീപ്പർ / സൂപ്പർ ഡിലക്സ് ബസുകളില്‍ ഇപ്പോഴുള്ള 20 രൂപയിൽ നിന്ന് 22 രൂപയാക്കിയാവും കൂട്ടുന്നത്. വോൾവോ ബസുകളില്‍ 45 രൂപയായിരിക്കും മിനിമം ചാര്‍ജ്ജ്. ഇപ്പോള്‍ ഇത് 40 രൂപയാണ്.

ബസ് ചര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് 16 മുതല്‍ അനിശ്ചിത കാല സമരത്തിന് ബസുടമകള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്നാണ് ആവശ്യം. എന്നാല്‍ ചെറിയ വര്‍ദ്ധനവ് അനുവദിക്കാമെന്ന നിലപാടാണ് ഇന്ന് ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായത്. മിനിമം ചാര്‍ജ്ജ് ഒരു രൂപ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാറിന് ശുപാര്‍ശ നല്‍കിയിരിക്കുകയാണിപ്പോള്‍. 2014 മേയ് 19നാണ് സംസ്ഥാനത്ത് അവസാനമായി ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്.

എന്നാല്‍ ഇപ്പോഴുള്ള ബസ് ചാര്‍ജ് വര്‍ധന പര്യാപ്തമല്ലെന്ന് ബസ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിനിധി ടി ഗോപിനാഥ് പ്രതികരിച്ചു. വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് വര്‍ദ്ധനയടക്കമുള്ള ആവശ്യം അംഗീകരിച്ചേ മതിയാവൂ. നിലവിലെ സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ഗോപിനാഥ് പ്രതികരിച്ചു.