ദില്ലി: കേന്ദ്ര മന്ത്രിസഭാ പുനസംഘടന നാളെ നടക്കും. പന്ത്രണ്ട് മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. അഴിമതി നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ഒരു മന്ത്രിയുടെ രാജി പ്രധാനമന്ത്രി ആവശ്യപ്പെട്ടതെന്ന റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്. കേരളത്തിൽ നിന്നാരും സാധ്യതാ പട്ടികയിലില്ല.

മന്ത്രിസഭാ പുനസംഘടന നാളെ രാവിലെ പത്തുമണിക്ക് നടക്കാനിരിക്കെ ഇപ്പോഴും പുതിയ മന്ത്രിമാരെക്കുറിച്ചുള്ള വിവരം ബിജെപി പുറത്തുവിട്ടിട്ടില്ല. 12 മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കും എന്നാണ് സൂചന. നിലവിൽ സഹമന്ത്രിമാരായ ചില കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ 73 അംഗ മന്ത്രിസഭയിൽ നിന്ന് 8 പേരെ ഒഴിവാക്കിയാവും പുനസംഘടന. 

കൽരാജ് മിശ്ര, ബന്ദാരു ദത്താത്രേയ, സഞ്ജീവ് ബല്യാൻ, രാജീവ് പ്രതാപ് റൂഡി, മഹേന്ദ്ര പാണ്ഡെ എന്നിവരാണ് ഇതിനകം രാജികത്ത് അമിത് ഷായെ ഏൽപിച്ചത്. ഇതിൽ ഒരു മന്ത്രി അഴിമതി ആരോപണത്തെ തുടർന്നാണ് രാജിവച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. മന്ത്രി നേരിട്ട് ഇടനിലക്കാരുമായി സംസാരിക്കുന്നതിന്റെ തെളിവ് സിബിഐക്ക് കിട്ടി. 

ഇത് പ്രധാനമന്ത്രിക്ക് കൈമാറിയതിന്‍റെ അടിസ്ഥാനത്തിലാണ് രാജിയെന്ന് റിപ്പോർട്ട് പറയുന്നു. മന്ത്രിയുടെ പേര് പുറത്ത് വിട്ടിട്ടില്ല. ബിജെപി അദ്ധ്യക്ഷൻ അമിത് ഷായാണ് മന്ത്രിമാരുടെയെല്ലാം രാജികത്ത് വാങ്ങി വച്ചത്. പ്രധാനപ്പെട്ട പ്രതിരോധ മന്ത്രിസ്ഥാനത്തേക്ക് ആര് വരും എന്ന കാര്യത്തിൽ മുതിർന്ന ബിജെപി നേതാക്കൾ ഇന്നലെ ചർച്ച നടത്തിയിരുന്നു. 

ഭൂപേന്ദ്ര യാദവ്, ഓം മാഥുർ, വിനയ് സഹസ്രബുദ്ധെ, സത്യപാൽ സിംഗ് തുടങ്ങവരുടെ പേരുകൾ മന്ത്രിസ്ഥാനത്തേക്ക് ചർച്ചയിലുണ്ട്. കേരളത്തിൽ നിന്ന് ആരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ല.