ധനമന്ത്രി തോമസ് ഐസക്കിനെ വേദിയിലിരുത്തി പൊലീസിനും വിജിലൻസിനുമെതിരെ കോഴിക്കോട് മേയറുടെ വിമർശനം. പൊലീസിലാണ് ഏറ്റവും കൂടുതല്‍ അഴിമതിയെന്നും വിജിലന്‍സ് വികസന പ്രവര്‍ത്തനം നടത്തുന്ന ഉദ്യോഗസ്ഥരെ കള്ളന്‍മാരെ പോലെ നോക്കുന്നെന്നും മേയര്‍ തുറന്നടിച്ചു. കോഴിക്കോട് നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു മേയറുടെ വിമര്‍ശനം.

വിജിലന്‍സിന്‍റെ പലപ്രവര്‍ത്തനങ്ങളും വികനസന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാണെന്നാണ് മേയറുടെ വിമര്‍ശനം.തദ്ദേശ ഭരണ സ്ഥാപനങ്ങളിലെല്ലാം ചെറിയ ചെറിയ പ്രശ്നങ്ങള്‍ സ്വാഭാവികം. ഇതുമായി ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരെ കള്ളനെ പോലെ കാണുന്ന വിജിലന്‍സിന് സാമാന്യബോധമില്ല. ആരെങ്കിലും എന്തെങ്കിലും ഹര്‍ജി എഴുതികൊടുത്താല്‍ ഒന്നും നോക്കാതെ നടപടി എടുക്കുകയാണ് വിജിലന്‍സ് ചെയ്യുന്നത്. അതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ പേടിയാണെന്ന് മേയര്‍ പറഞ്ഞു.

വിജിലന്‍സ് വികസനപ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക തടസ്സം ഉണ്ടാക്കുകയാണ്. വിജിലന്‍സിന് പ്രായോഗിക ബുദ്ധി ഇല്ലെന്നും മേയര്‍ വിമര്‍ശിച്ചു. മേയറുടെ വിമര്‍ശനം കേട്ട് വേദിയില്‍ തന്നെ മന്ത്രി തോമസ് ഐസക്ക് ഉണ്ടായിരുന്നു. കോഴിക്കോട് കയര്‍ബോര്‍ഡ് ജനപ്രതിനിധി കള്‍ക്കായി നടത്തിയ ശില്‍പശാലയിലായിരുന്നു സിപിഎമ്മിന്‍റെ മേയറുടെ വിമര്‍ശനം.