ദാസ്യപ്പണി നിർത്താൻ സർക്കാർ: ക്യാംപ് ഫോളോവർമാരുടെ എണ്ണമെടുക്കുന്നു
- സുദേഷ് കുമാറിന് പകരം ബറ്റാലിയൻ എഡിജിപിയായ ആനന്ദകൃഷ്ണനാണ് ഇതുസംബന്ധിച്ച അടിയന്തരനിർദേശം നൽകിയിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാംപ് ഫോളോവർമാരുടെ കണക്കെടുപ്പ് തുടങ്ങി. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടേയും മന്ത്രിമാരുടേയും ഒപ്പമുള്ള ക്യംപ് ഫോളോവർമാരുടെ എണ്ണമെടുത്ത് തുടങ്ങി.
ഉന്നതരുടെ സഹായികളായി പ്രവർത്തിക്കുന്ന മുഴുവൻ ക്യാംപ് ഫോളോവർമാരുടേയും കൃത്യമായ വിവരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി സമർപ്പിക്കണമെന്ന് എല്ലാ ജില്ലാ പോലീസ് മേധാവികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സുദേഷ് കുമാറിന് പകരം ബറ്റാലിയൻ എഡിജിപിയായ ആനന്ദകൃഷ്ണനാണ് ഇതുസംബന്ധിച്ച അടിയന്തരനിർദേശം നൽകിയിരിക്കുന്നത്.
എഡിജിപി സുദേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തോടെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ ക്യാംപ് ഓഫീസർമാരായി ജോലി ചെയ്യുന്നവരുടെ ദുരവസ്ഥ പൊതുസമൂഹത്തിൽ ചർച്ചയാവുന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെ വീട് നോക്കാനും വസ്ത്രമലക്കാനും പട്ടിയെ കുളിപ്പിക്കാനും വരെ ക്യാംപ് ഫോളോവർമാരെ ഉപയോഗിക്കുന്നതിനെതിരെ പോലീസ് സേനയ്ക്കുള്ളിൽ തന്നെ കടുത്ത രോക്ഷമുയർന്നിരുന്നു.
എഡിജിപിയുടെ മകളുടെ മർദ്ദനമേറ്റ ഡ്രൈവർ ഗവാസ്കറെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതും വൻപ്രതിഷേധത്തിന് ഇടയാക്കി. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പ്രശ്നത്തിൽ ഇടപെടുകയും ക്യാംപ് ഫോളോവർമാരുടെ അടിമപ്പണി നിർത്തലാക്കാൻ നിർദേശിക്കുകയുമായിരുന്നു.