2016ലെ ആധാര്‍ നിയമം 29ാം വകുപ്പ് അനുസരിച്ച് ക്രിമിനല്‍ കുറ്റാന്വേഷണത്തിന് ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കപ്പെടുത്താനാവില്ല.

ദില്ലി: രാജ്യത്തെ ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ കേസ് അന്വേഷണത്തിനോ അതുപോലുള്ള കാര്യങ്ങള്‍ക്കോ വേണ്ടി പൊലീസിന് കൈമാറാന്‍ കഴിയില്ലെന്ന് യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി അറിയിച്ചു. കുറ്റവാളികളെ തിരിച്ചറിയാന്‍ വിവിധ പൊലീസ് സേനകള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ അനുവാദം വേണമെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ മേധാവി ഇഷ് കുമാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

2016ലെ ആധാര്‍ നിയമം 29ാം വകുപ്പ് അനുസരിച്ച് ക്രിമിനല്‍ കുറ്റാന്വേഷണത്തിന് ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കപ്പെടുത്താനാവില്ല. ജനങ്ങളില്‍ നിന്ന് ശേഖരിക്കുന്ന വിരലടയാളങ്ങളും കണ്ണിന്റെ ചിത്രങ്ങളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആധാര്‍ നമ്പറുകള്‍ നല്‍കാനും തിരിച്ചറിയല്‍ മാര്‍ഗ്ഗമായി ഉപയോഗിക്കാനും മാത്രമേ ഉപയോഗിക്കാനാവൂ. ഇതിനപ്പുറമുള്ള ഏത് ഉപയോഗവും നിയമലംഘനമാകുമെന്നും അത് സാധ്യമാവില്ലെന്നും യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി പ്രസ്താവനയില്‍ അറിയിച്ചു. 

ഫിംഗര്‍ പ്രിന്റ് ബ്യൂറോ ഡയറക്ടര്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ആധാര്‍ വിവരങ്ങള്‍ പങ്കുവെയ്‌ക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‍രാജ് അഹിര്‍ പ്രതികരിച്ചത്. കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിക്കാനും അജ്ഞാത മൃതദേഹങ്ങള്‍ തിരിച്ചറിയാനും ആധാര്‍ വിവരങ്ങള്‍ പൊലീസിന് കൈമാറുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നുവെന്നാണ് അദ്ദേഹം യോഗത്തെ അറിയിച്ചത്. 

രാജ്യത്ത് ഓരോ വര്‍ഷവും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന 50 ലക്ഷത്തോളം കേസുകളിലും ഉള്‍പ്പെടുന്നത് ആദ്യ തവണ കുറ്റം ചെയ്യുന്നവരാണെന്നായിരുന്നു ക്രൈം റെക്കോര്‍ഡ് ബ്യൂറോ മേധാവി ഇഷ് കുമാര്‍ പറ‍ഞ്ഞത്. മുന്‍പ് മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ ഇവരുടെ വിരലടയാളങ്ങള്‍ പൊലീസിന്റെ രേഖകളില്‍ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് വിരലടയാളങ്ങള്‍ പൊലീസിന് ലഭിക്കുമെങ്കിലും ഇത് ആരുടേതാണെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. ആധാര്‍ വിവരങ്ങളില്‍ ഉള്‍പ്പെട്ട വിരലടയാളങ്ങള്‍ ലഭിച്ചാല്‍ ഇത്തരം പ്രതികളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. രാജ്യത്ത് പ്രതിവര്‍ഷം 40,000ഓളം അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെടുക്കപ്പെടാറുണ്ട്. ഇവ തിരിച്ചറിയാനും ആധാര്‍ വിവരങ്ങള്‍ സഹായകമാകുമെന്നും ഇഷ് കുമാര്‍ പറഞ്ഞു.