തിരുവനന്തപുരം: പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കാനാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്ന് സമരക്കാരുമായി മുഖ്യമന്ത്രി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. തല്‍ക്കാലത്തേക്ക് പ്ലാന്റിന്റെ നിര്‍മ്മാണം നിര്‍ത്താന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനോട് ആവശ്യപ്പെടും. പ്ലാന്റ് നിര്‍മ്മാണത്തെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 ഐ.ഒ.സി പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ചാണ് സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന പ്രദേശവാസികളുടെ പരാതിയെക്കുറിച്ചും സര്‍ക്കാര്‍ നിയോഗിക്കുന്ന സമിതി അന്വേഷണം നടത്തും. പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ചുള്ള ആശങ്കയും പരിശോധിക്കാനും യോഗത്തില്‍ തീരുമാനമായി. പൊതുസ്വീകാര്യരായ വ്യക്തികളെക്കൊണ്ടായിരിക്കും ഇത്തരമൊരു പഠനം നടത്തുകയെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സമരം അവസാനിപ്പിക്കില്ലെന്നും എന്നാല്‍ സമരക്കാരുടെ ആശങ്കകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ പൊതുവെ അനുകൂല നിലപാടാണ് സമര സമിതിക്കുള്ളത്. എല്‍.പി.ജി പദ്ധതി പുതുവൈപ്പില്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സമരസമിതി ഇതുവരെ. എന്നാല്‍ സ്ഥലത്തെ സംഘര്‍ഷാവസ്ഥക്ക് താല്‍ക്കാലിക പരിഹാരം ഉണ്ടാവാനുള്ള സാധ്യതയാണ് ഇന്നത്തെ ചര്‍ച്ചയോടെ തെളിയുന്നത്.