കോഴിക്കോട്: സംസ്ഥാന സഹകരണവകുപ്പിന് കീഴില്‍ വരുന്ന കേപ്പ് കോളേജുകളിലേക്കുള്ള നിയമനങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. ചട്ടപ്രകാരം തയ്യാറാക്കിയ നിയമന പട്ടികയുണ്ടായിട്ടും താല്‍ക്കാലിക ജീവനക്കാരെ വിവിധ തസ്തികളിലേക്ക് തിരുകി കയറ്റുകയാണ്. താല്‍ക്കാലിക നിയമനം നേടിയനരെ ചട്ടങ്ങള്‍ മറികടന്ന് സ്ഥിരപ്പെടുത്തിയ നടപടി മുന്‍പ് ഏറെ വിവാദമായിരുന്നു. 

കോ ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രഫഷണല്‍ എഡ്യൂക്കേഷന് കീഴില്‍ വരുന്ന വിവിധ എഞ്ചിനിയറിംഗ് കേളേജുകളിലേക്കുള്ള നിയമനങ്ങളാണ് വിവാദമാകുന്നത്. കഴിഞ്ഞ ജൂലൈ 25നിറങ്ങിയ വിഞ്പാനപ്രകാരം വിവിധ എഞ്ചിനിയറിംഗ് കോളേജുകളിലേക്ക് അസിസ്റ്റന്‍റ് ഗ്രേഡ് , ലൈബ്രേറിയന്‍, കാര്‍പെന്‍റര്‍ തുടങ്ങി 10 തസ്തികളിലേക്ക് അപേക്ഷക്ഷണിച്ചിരുന്നു. 

പരീക്ഷക്ക് ശേഷം തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ നിന്ന് നിയമനം കാത്തിരുന്നവര്‍ക്ക് പക്ഷേ നിരാശയായിരുന്നു ഫലം.റാങ്ക് ലിസ്‌ററ്റ് ഇറങ്ങിയ ശേഷവും കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനങ്ങള്‍ നടത്താനാണ് കേപ്പിന്‍റെ നീക്കം. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ കേളേജുകള്‍ തുടങ്ങിക്കഴിഞ്ഞു.

ഒഴിവുകള്‍ എത്രയെന്ന് വ്യക്തമാക്കാതെയാണ് അപേക്ഷക്ഷണിച്ചെതെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. അപേക്ഷാ ഫീസായി ഓരോ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും 500രൂപ കൈപ്പറ്റുകയും ചെയ്തു താല്‍ക്കാലിക നിയമനം നല്‍കുന്നത്.

ഭരണ സാങ്കേതിക വിഭാഗങ്ങളിലായി കേപ്പില്‍ മുന്‍പ് നടത്തിയ നിയമനങ്ങളിലും വന്‍ക്രമക്കേട് നടന്നതായി പരാതികളുയര്‍ന്നിരുന്നു. മൂന്നോ അതിലധികമോ വര്‍ഷം സര്‍വ്വീസ് ഉള്ള 59 താല്‍ക്കാലിക ജീവനക്കാരെ കഴിഞ്ഞ ഫെബ്രുവരിയില്‍ വിവിധ വകുപ്പുകളില്‍ സ്ഥിരപ്പെടുത്തുകയായിരുന്നു.ഇതിനെതിരായ നിയമപോരാട്ടങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും ആക്ഷേപങ്ങള്‍ തലപൊക്കിയിരിക്കുന്നത്.